വത്തിക്കാൻ സിറ്റി: മത്സ്യബന്ധനം നടത്തുന്നവരും നാവീകരും ഉൾപ്പെടെ കടലിൽ ജോലിചെയ്യുന്ന എല്ലാവർക്കും വേണ്ടി ഓഗസ്റ്റ് മാസത്തിൽ പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. പ്രതിമാസ പ്രാർത്ഥനാ നിയോഗം അറിയിക്കുന്ന വീഡിയോയിലൂടെയാണ് പാപ്പ പ്രാർത്ഥനാ ആഹ്വാനം നൽകിയത്.
നാവീകരുടെയും മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം ഏറെ ക്ലേശകരമാണ്. പലപ്പോഴും അവർ നിർബന്ധിത തൊഴിലിനു വിധേയരാകുന്നുണ്ട്. വിദൂര തുറമുഖങ്ങളിൽ കാത്തുകെട്ടി കിടക്കേണ്ടിയും വരുന്നുണ്ട്. വ്യവസായവത്കൃതവും കിടമത്സരങ്ങൾ ഉള്ളതുമായ മത്സ്യബന്ധന മേഖലയിൽ അവരുടെ ജോലി ഏറെ സങ്കീർണവും ജീവിതം പൂർവോപരി ക്ലേശകരവുമാണ്.
സമുദ്രത്തിൽ ജോലി ചെയ്യുന്നവർ ഇല്ലെങ്കിൽ ലോകത്തിന്റെ പലഭാഗങ്ങളും കൊടുംപട്ടിണിയിൽ അമരാൻ ഇടയുണ്ട്. സമുദ്രത്തിൽ ജോലിചെയ്യുകയും അതിനെ ആശ്രയിച്ച് ഉപജീവനം നയിക്കുകയും ചെയ്യുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാം. അവരിൽ നാവീകരും മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളുമുണ്ട് എന്ന് വീണ്ടും ഓർമിപ്പിച്ചുകൊണ്ടാണ് പാപ്പ സന്ദേശം ഉപസംഹരിച്ചത്.
1884ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്‌തോലിക പ്രാർത്ഥനാ നിയോഗത്തിന്റെ തുടർച്ചയായി 1929ലാണ് പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് പ്രതിമാസ മധ്യസ്ഥ പ്രാർത്ഥനാ നിയോഗം പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ഓരോ മാസവും വ്യത്യസ്ഥമായ വിഷയങ്ങളാണ് പ്രാർത്ഥനാ നിയോഗമായി പാപ്പ തിരഞ്ഞെടുക്കുന്നത്. ‘പോപ്‌സ് വേൾഡ് വൈഡ് പ്രയർ നെറ്റ്‌വർക്ക് ഗ്രൂപ്പ്’ ആണ് വിഡിയോ വീഡിയോ സന്ദേശം തയാറാക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *