Follow Us On

29

March

2024

Friday

അസ്വസ്ഥരായവര്‍ ഭാഗ്യവാന്മാര്‍!

അസ്വസ്ഥരായവര്‍ ഭാഗ്യവാന്മാര്‍!

ആരെങ്കിലുമൊക്കെ വിശുദ്ധിയുടെ ത്യാഗവഴിയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ അസ്വസ്ഥതയുടെ രാവുകള്‍ ക്രിസ്തു സമ്മാനിച്ചിട്ടുമുണ്ട്. അതിനാൽ ഓർക്കുക, അസ്വസ്ഥരായവർ ഭാഗ്യവാന്മാർ!

ജോനാഥ് കപ്പൂച്ചിന്‍

ക്രിസ്തുവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിച്ചു തുടങ്ങിയാല്‍ അറിയുക, നിങ്ങള്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെടാനും അവഗണിക്കപ്പെടാനും ഒറ്റപ്പെടാനും നിന്ദിക്കപ്പെടാനും പോകുകയാണ്. ജീവിതം യേശുമാര്‍ഗത്തിലേക്ക് തിരിച്ചുവിടാന്‍ നിശ്ചയിക്കുകയാണെങ്കില്‍ നമുക്ക് പലതും ഉപേക്ഷിക്കേണ്ടി വരും: സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍, സുഖലോലുപത, തെറ്റായ ബന്ധങ്ങള്‍, ഭാവിയെക്കുറിച്ചുള്ള സ്വന്തം പദ്ധതികള്‍ അങ്ങനെ പലതും. അതെ,  ക്രിസ്തു അസ്വസ്ഥപ്പെടുത്തുന്ന ദൈവമാണ്. പീലാത്തോസിന്റെ ഭാര്യയ്ക്ക് അനുഭവപ്പെട്ടതും അങ്ങനെയായിരുന്നു- അവന്‍ മൂലം സ്വപ്‌നത്തില്‍ ഞാന്‍ ഇന്നു വളരെയേറെ ക്ലേശിച്ചു എന്നാണല്ലോ അവള്‍ പറയുന്നത്.

ക്രിസ്തുവിനെ അന്വേഷിക്കുന്നവരില്‍ ഏറെപ്പേരും തിരയുന്നത് ആശ്വാസവും സ്വസ്ഥതയുമാണ്. സകലവിധ വ്യാധികളില്‍നിന്നുമുള്ള മോചനവും ശാന്തതയുമാണ് ദൈവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കായി അണയുന്നവരൊക്കെ മോഹിക്കുന്നതും. സത്യത്തില്‍ അവന്‍ വന്നിരിക്കുന്നത് നമ്മുടെ സമാധാനത്തെ കെടുത്താന്‍ കൂടിയാണ്. ഭൂമിയില്‍ തീയിടാന്‍ വന്നവന്‍ (ലൂക്കാ 12:49) എന്നാണവന്റെ സ്വയം പ്രഖ്യാപനം.

അതിന് കാരണമുണ്ട്, അവന്‍ നമ്മുടെ അടുത്തേക്ക് വന്നാലോ നാം അവന്റെ അടുത്തേക്ക് പോയാലോ വെളിപ്പെട്ടുകിട്ടുന്നത് നമ്മുടെ കുറവുകളാണ്. ഞാന്‍പോലും മറന്നുപോയ, ആരുമറിയാത്ത എന്റെ കുറവുകള്‍ തുറന്നു കാണിക്കുന്നവന്‍ തീര്‍ച്ചയായും അസ്വസ്ഥപ്പെടുത്തും. സ്വര്‍ഗരാജ്യം മോഹിച്ച ഒരു ധനികയുവാവ് ഒരിക്കല്‍ അവിടുത്തെ അടുക്കലെത്തി. എന്നാല്‍, നിരാശപ്പെട്ടും വിഷമിച്ചുമാണ് അവന്‍ മടങ്ങിപ്പോയത്. എല്ലാം തികഞ്ഞവനെന്ന് അഹങ്കരിച്ചവനോട് ക്രിസ്തു പറഞ്ഞു: “എങ്കിലും നിനക്ക് ഒരു കുറവുണ്ട്.”

അതുകൊണ്ടുതന്നെ പലരും ക്രിസ്തുവിനെ സമീപിക്കുന്നത് സക്കേവൂസിനെപ്പോലെയാണ്. ആ ചുങ്കക്കാരന്‍ ശാരീരികമായിമാത്രമല്ല, ആത്മീയമായും പൊക്കക്കുറവുള്ളവനായിരുന്നു. ക്രിസ്തുവിന്റെ അടുത്തുവന്നാല്‍ പലതും ഉപേക്ഷിക്കേണ്ടിവരുമെന്ന് അവന് അറിയാമായിരുന്നു. പത്രോസിന് വഞ്ചിയും വലയും ഉപേക്ഷിക്കേണ്ടിവന്നു. പാപിനിയായ സ്ത്രീക്ക് സുഗന്ധതൈലം ഒഴുക്കിക്കളയേണ്ടിവന്നു. തനിക്കുമതുതന്നെ സംഭവിക്കുമെന്ന് ഭയന്ന സക്കേവൂസ് സ്വാര്‍ത്ഥതയുടെ സിക്കമൂര്‍ മരത്തില്‍ ഒളിച്ചിരുന്ന് ക്രിസ്തുവിനെ കണ്ട് സ്വഭവനത്തിലേക്ക് മടങ്ങാനാണ് ആഗ്രഹിച്ചത്.

എന്നാല്‍, അവിടുന്ന് ആ വൃക്ഷച്ചുവട്ടിലേക്ക് വന്നു, അവനോടൊപ്പം ഭവനത്തിലേക്കും. അതോടെ സക്കേവൂസ് ഭയപ്പെട്ടതുതന്നെ സംഭവിച്ചു. സമ്പത്തില്‍ പകുതി ദരിദ്രര്‍ക്ക് കൊടുക്കേണ്ടിവന്നു. വഞ്ചിച്ചതിന് നാലുമടങ്ങ് തിരികെ നല്‍കേണ്ടിവന്നു. അവനെപ്പോലെ ഒന്നും നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ലാത്തതിനാല്‍ ക്രിസ്തുവിന്റെ കണ്‍വെട്ടത്തുപോലും വരാന്‍ ആഗ്രഹിക്കാതെ സ്വാര്‍ത്ഥതയുടെ മറയില്‍ ഒളിച്ചിരുന്ന് ആരാധിച്ച് മടങ്ങിപ്പോകുന്നവരല്ലേ നാമും.

അസ്വസ്ഥപ്പെടുത്തുന്നവരെ ഒഴിവാക്കാന്‍ എല്ലാവര്‍ക്കും എപ്പോഴും തിടുക്കമാണ്. വികാരിയച്ചന്റെ ഞായറാഴ്ച പ്രസംഗംകേട്ട് ദീര്‍ഘമായുറങ്ങുന്ന ഒരു വൃദ്ധനുണ്ടായിരുന്നു. അയാളുടെ ചെറുമകനെ കണ്ടപ്പോള്‍ വികാരിയച്ചന്‍ പറഞ്ഞു: “നീ നിന്റെ മുത്തച്ഛനെ ദൈവാലയത്തില്‍ ഉണര്‍ത്തിയിരുത്തിയാല്‍ പ്രതിഫലമായി 10 രൂപ തരാം.” അതു ഫലിച്ചു. രണ്ടാഴ്ചയായി വൃദ്ധന്‍ ശ്രദ്ധയോടെ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ മൂന്നാമത്തെ ആഴ്ച കാര്യങ്ങളെല്ലാം പഴയതുപോലെയായി. അയാള്‍ ഉറക്കം തുടങ്ങി. കുര്‍ബാന കഴിഞ്ഞ് പേരക്കുട്ടിയെ കണ്ടപ്പോള്‍ അച്ചന്‍ ചോദിച്ചു:

“മുത്തച്ഛനെ ഉണര്‍ത്തിയിരുത്തിയാല്‍ 10 രൂപ തരാമെന്ന് വാഗ്ദാനം ചെയ്തതല്ലേ; നീ എന്നെ തികച്ചും നിരാശപ്പെടുത്തി.” അല്‍പ്പം ചിരിയോ ടെയായിരുന്നു അവന്റെ മറുപടി: “തീര്‍ച്ചയായും. എന്നാല്‍, ശല്യപ്പെടുത്താതിരിക്കാന്‍ മുത്തച്ഛന്‍ എനിക്ക് 25 രൂപ തരുന്നുണ്ട്.” ചിലരെങ്കിലും ഈ വൃദ്ധനെപ്പോലെയാണ്. സ്വസ്ഥതയില്‍ സ്വയം മയങ്ങി ജീവിക്കാന്‍ വേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍.

പത്രപാരായണത്തോടെയാണ് ബഹുഭൂരി പക്ഷവും ദിനം ആരംഭിക്കുന്നത്. നിരവധിയായ സംഭവങ്ങള്‍ ആ വായനയിലുണ്ട്. കൊലപാതകം, അക്രമം, അഴിമതി, ആത്മഹത്യ, ബലാല്‍സംഗം, അപകടമരണങ്ങള്‍… അങ്ങനെ നീണ്ടുപോകുന്ന വാര്‍ത്തകള്‍. എല്ലാം വായിച്ചു കഴിയുമ്പോള്‍ മറ്റുള്ള വരെക്കാള്‍ നാം ഭേദപ്പെട്ടവരാണെന്ന ആ ശ്വാസമുണ്ടാകുന്നു. എന്നാല്‍ അതിരാവിലെ എഴുന്നേറ്റ് വേദഗ്രന്ഥം വായിക്കുന്ന എത്ര പേരുണ്ടാകും?

മറ്റുള്ളവരേക്കാള്‍ ഭേദപ്പെട്ടവരാണെന്ന് ചിന്തിക്കുന്ന നാം ബൈബിള്‍ വായനയോടെ ദിനം ആരംഭിച്ചിരുന്നെങ്കില്‍, ഈ ലോകത്തിലെ ഏറ്റവും മോശം നാംതന്നെയാണെന്ന് വചനം ബോധ്യപ്പെടുത്തും. അസാധ്യമെന്ന് കരുതുന്ന ത്യാഗങ്ങള്‍ ചെയ്യാന്‍ അതു വെല്ലുവിളിക്കും. ഒന്നും നമ്മെ അസ്വസ്ഥപ്പെടുത്തിക്കൂടാ, ബൈബിള്‍പോലും. അതുകൊണ്ട് ഒരിക്കലും തുറക്കപ്പെടാത്ത പുസ്തകമായി അത് പ്രാര്‍ത്ഥനാമുറിയില്‍ സൂക്ഷിക്കപ്പെടുന്നു!

ആരെങ്കിലുമൊക്കെ വിശുദ്ധിയുടെ ത്യാഗവഴിയിലേക്ക്  വന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ അസ്വസ്ഥതയുടെ രാവുകള്‍ ക്രിസ്തു സമ്മാനിച്ചിട്ടുമുണ്ട്. മദര്‍ തെരേസ ലോറേറ്റൊ മഠത്തില്‍നിന്ന് കൊല്‍ ക്കൊത്തയുടെ തെരുവിലേക്ക് കടന്നുവന്നതിന് പിന്നിലതുണ്ട്. ഫ്രാന്‍സിസ് ഉന്മാദിയെപ്പോലെ അസീസിയുടെ നഗരവീഥിയിലൂടെ അലയാന്‍ കാരണവുമതുതന്നെ. അന്തോണീസിന് ലിസ്ബണിലെ അസീസി ആശ്രമത്തിലേക്ക് പ്രവേശിക്കാന്‍ കരുത്തു നല്‍കിയതും അതാണ്. റാംപൂരിലെ സമ്പന്ന കുടുംബത്തില്‍നിന്നും സാധുസുന്ദര്‍സിംഗിന് എല്ലാം ഉപേക്ഷിച്ചിറങ്ങാന്‍ പ്രചോദനമായതുമതുതന്നെ. അങ്ങനെ എത്രയോപേര്‍.

‘ദി ഇയര്‍ ഓഫ് ദി ഹാര്‍ട്ട്’ എന്ന പുസ്തകത്തിലെ മദര്‍ ഡോളറസിനെ ഓര്‍ക്കുന്നു. ഒരുകാലത്ത് ലോകമെമ്പാടും ആരാധകരുണ്ടായിരുന്ന ഹോളിവുഡ് നടി. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കേ 1963ല്‍ എല്ലാം ഉപേക്ഷിച്ച് ആത്മീയത പുല്‍കിയവള്‍. ബനഡിക്‌ടെന്‍ സന്യാസിനിമാര്‍ നടത്തുന്ന മിണ്ടാമഠത്തിലെ ഒരാഴ്ചത്തെ ധ്യാനത്തില്‍ പങ്കെടുത്തപ്പോഴാണ് അതു സംഭവിച്ചത്. ആത്മീയതയില്‍ അസ്വസ്ഥരാവുകള്‍ സമ്മാനിച്ച അനുഭവമായിരുന്നു ആ ധ്യാനം. എല്ലാവരെയും വിസ്മയിപ്പിച്ച് സൗഭാഗ്യങ്ങളെ അവഗണിച്ച് മിണ്ടാമഠത്തില്‍ പ്രവേശിച്ച് അവള്‍ സന്യാസിനിയായി. ഡോളറസിന്റെ ജീവിതം വായിക്കുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാകുമെന്ന് ഉറപ്പ്.

എലിസബത്തീന്‍ കാലഘട്ടത്തിലെ രാഷ്ട്രീയക്കാരനും ഇംഗ്ലീഷ് നാവികനുമായിരുന്ന സാര്‍ ഫ്രാന്‍സിസ് ഡ്രാക്കിന്റെ കവിതകൂടി- ‘ഡിസ്റ്റേര്‍ബ് അസ്, ലോര്‍ഡ്’ എന്നാണതിന്റെ ശീര്‍ഷകം. ആശയമിങ്ങനെ:

“കര്‍ത്താവേ, കൊച്ചുകൊച്ചു
സ്വപ്‌നങ്ങള്‍ കണ്ട്,
അതൊക്കെ സാക്ഷാത്ക്കരിച്ച്
സംതൃപ്തരാകുമ്പോള്‍
ഞങ്ങളെ അസ്വസ്ഥപ്പെടുത്തുക;
കുറെക്കൂടി ഉദാത്തമായ
സ്വപ്‌നങ്ങള്‍ കാണാന്‍.

ലഘുയാത്രകള്‍ ചെയ്ത്
സുരക്ഷിതരായി തീരത്തെത്തുമ്പോള്‍
ഞങ്ങളെ അസ്വസ്ഥപ്പെടുത്തുക;
സാഹസികമായ ദീര്‍ഘയാത്രയ്ക്ക്
പുറപ്പെടാന്‍.

നശ്വരമായ സമ്പത്തിനുവേണ്ടി
അധ്വാനിക്കുമ്പോള്‍
അസ്വസ്ഥപ്പെടുത്തുക;
നിത്യജീവന്റെ ജലത്തിനായി
ദാഹിക്കാന്‍.

ഭൂമിയില്‍ നശ്വരമായ ഭവനത്തിനുവേണ്ടി
പ്രയത്‌നിക്കുമ്പോള്‍
അസ്വസ്ഥപ്പെടുത്തുക;
സ്വര്‍ഗത്തില്‍ നിത്യമായൊരു
ഭവനത്തിനായി യത്‌നിക്കാന്‍…
അതെ, കര്‍ത്താവേ ഞങ്ങളെ അസ്വസ്ഥപ്പെടുത്തുക…”

അതെ, അതുതന്നെയാവണം ക്രിസ്തുവിനെ യഥാര്‍ത്ഥമായി സ്‌നേഹിക്കാന്‍ ആഗ്രഹിക്കുന്ന നമ്മുടെയും പ്രാര്‍ത്ഥന.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?