ബെയ്‌റൂട്ട്: ഉഗ്രസ്‌ഫോടനത്തെ തുടർന്ന് ചരിത്രത്തിലെ ഏറ്റവും മോശം സാഹചര്യം നേരിടുന്ന ലെബനന്റെ ഉയിർപ്പ് സാധ്യമാകാൻ ഒരു അത്ഭുതം സംഭവിക്കണേ എന്ന പ്രാർത്ഥനയോടെ സന്നദ്ധ പ്രവർത്തനങ്ങളിൽ കൂടുതൽ വ്യാപൃതയാവുകയാണ് സിസ്റ്റർ മേരി ജസ്റ്റൈൻ യെൽ ഓസ്റ്റ. ‘ഓഗസ്റ്റ് നാലിന് ബെയ്‌റൂട്ടിൽ ഉണ്ടായ സ്‌ഫോടനം ജനജീവിതത്തെ എല്ലാവിധത്തിലും സ്തംഭിപ്പിച്ചിരിക്കുന്നു. രാജ്യത്തിന്റെ ഉയിർപ്പിന് ഒരു ‘മിറക്കിൾ’ സംഭവിക്കേണ്ടത് അനിവാര്യമത്രേ,’ ബെയ്‌റൂട്ടിൽനിന്ന് 27കിലോമീറ്റർ അകലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന മ~ത്തിലെ പ്രാർത്ഥനാമുറിയിലിരുന്ന് സിസ്റ്റർ പറഞ്ഞു.
ബെയ്‌റൂട്ട് തുറമുഖത്തുനിന്ന് 2.5 മൈൽ അകലെ നബ എന്ന പിന്നാക്കപ്രദേശത്ത് പ്രവർത്തിക്കുന്ന ഡിസ്‌പെൻസറി ഡയറക്ടറുമാണ് ‘മരോനൈറ്റ് ഓർഡർ ഓഫ് ഹോളി ഫാമിലി’ സഭാംഗമായ സിസ്റ്റർ യെൽ ഓസ്റ്റ. സ്‌ഫോടനമുണ്ടായപ്പോൾ ഒരുവാക്കുപോലും ഉരുവിടാൻ കഴിയാത്തവിധം സ്തംഭിച്ചുപോയെങ്കിലും നഗരത്തെയും ജനങ്ങളെയും പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ തന്നെ ഭരപ്പെടുത്തിയ സംരംഭത്തിലൂടെ അക്ഷീണം പരിശ്രമിക്കുകയാണ് സിസ്റ്റർ ഇപ്പോൾ.
സ്‌ഫോടനത്തിന്റെ പിറ്റേന്നുതന്നെ ഡിസ്‌പെൻസറി തുറന്ന് പ്രവർത്തനം ആരംഭിച്ചു. ചികിത്‌സയ്ക്ക് പുറമെ, അടിയന്തര സാഹചര്യം തിരിച്ചറിഞ്ഞ് ഭക്ഷണ വിതരണവും തുടങ്ങി. ‘കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് കടുത്ത ദാരിദ്രമനുഭിക്കുന്ന സമയത്താണ് ഇത്തരത്തിൽ ഒരു അപകടമുണ്ടായത്. അതുകൊണ്ടുതന്നെ ജനങ്ങൾ ഭക്ഷണത്തിനായി കാത്തിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു,’ സിസ്റ്റർ വ്യക്തമാക്കി.
കൊറോണ വൈറസ് മുൻകരുതൽ നടപടികളുടെ ഭാഗമായി ഭക്ഷണം മറ്റെവിടെങ്കിലും തയാറാക്കി ഡിസ്‌പെൻസറിയുടെ പ്രവേശന കവാടത്തിന് വെളിയിലാണ് വിതരണം ചെയ്യുന്നത്. പ്രതിദിനം 1,200ൽപ്പരം പേർക്ക് വലിയ സഹായമായിമാറിക്കഴിഞ്ഞു സിസ്റ്ററിന്റെ നേതൃത്വത്തിലുള്ള ശുശ്രൂഷ. സഭാ സ്ഥാപനങ്ങളുടെയും ക്രിസ്ത്യൻ സന്നദ്ധ സംഘടനകളുടെയും മേൽനോട്ടത്തിൽ നടക്കുന്ന ഇത്തരം ഭക്ഷണ വിതരണം വലിയ ആശ്വാസമാണ് ബെയ്‌റൂട്ടിലെ ജനതയ്ക്ക് പകരുന്നത്.
‘നാളെ എന്ത് സംഭവിക്കും എന്ന ആശങ്കയോടെയാണ് ഓരോ ദിവസവും ഞങ്ങൾ തള്ളിനീക്കുന്നത്. എന്നാൽ, വിശ്വാസം ഞങ്ങളെ ശക്തിപ്പെടുത്തുന്നു. ദൈവം സഹായകരെ അയച്ച് എല്ലായ്‌പ്പോഴും ഞങ്ങളെ മുന്നോട്ടു നയിക്കുന്നു. എല്ലാവരെയും സാരമായി ബാധിച്ചിട്ടുള്ള പ്രതിസന്ധികളിൽനിന്ന് ലെബനൻ കരകയറാൻ അത്ഭുതകരമായ ദൈവീക ഇടപെടൽ ഉണ്ടാകും,’ സിസ്റ്ററിന്റെ വാക്കുകളിൽ പ്രത്യാശ നിറയുന്നു.
ഓഗസ്റ്റ് നാലിനാണ് തുറമുഖ പ്രദേശത്ത് വൻ സ്‌ഫോടനമുണ്ടായത്. വെയർഹൗസിൽ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ 181പേർ കൊല്ലപ്പെടുകയും ആറായിരത്തിൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നു ലക്ഷത്തിൽപ്പരം പേർ ഭവനരഹിതരായി. അതിനുപുറമേ നിരവധി ഓഫിസുകളും ആശുപത്രികളും വ്യാപാരസ്ഥാപനങ്ങളും സ്‌കൂളുകളും പൂർണമായും തകരുകയും ചെയ്തു. തുറമുഖത്തെ കെട്ടിടത്തിൽ ഇക്കഴിഞ്ഞ ദിവസം ഉണ്ടായ അഗ്‌നിബാധ പ്രദേശവാസികളിൽ വീണ്ടും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *