വത്തിക്കാൻ സിറ്റി: വിശുദ്ധ കുർബാന അർപ്പണത്തിലൂടെയും സഭയുടെ കൂട്ടായ്മയിലൂടെയും അല്ലാതെ ക്രിസ്തീയ ജീവിതം നിലനിൽക്കില്ലെന്നും സാഹചര്യങ്ങൾ അനുകൂലമായാൽ എത്രയുംവേഗം വിശുദ്ധ കുർബാനയിലേക്ക് മടങ്ങിയെത്തേണ്ടത് അനിവാര്യമാണെന്നും അരാധനക്രമ തിരുസംഘം അധ്യക്ഷൻ കർദിനാൾ റോബർട്ട് സാറ. പ്രാദേശിക മെത്രാൻ സമിതി അധ്യക്ഷന്മാർക്ക് അയച്ച കത്തിലൂടെയാണ്, സാഹചര്യങ്ങൾ അനുകൂലമാകുന്നതിന് അനുസരിച്ച് കഴിയുംവേഗം സാധാരണ ക്രിസ്തീയ ജീവിതത്തിലേക്ക് മടങ്ങണമെന്ന് കർദിനാൾ ആഹ്വാനം ചെയ്തത്.
‘ആനന്ദത്തോടുകൂടി നമുക്ക് വിശുദ്ധ കുർബാനയിലേക്ക് മടങ്ങാം’ എന്ന തലക്കെട്ടോടെ കർദിനാൾ സാറ എഴുതിയ കത്ത് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരം ലഭിച്ചശേഷമാണ് പ്രാദേശിക സഭാനേതൃത്വത്തിന് അയച്ചത്. മഹാമാരി കണക്കിലെടുത്ത് സിവിൽ അധികാരികളുമായി സഹകരിച്ചാവണം നടപടിയെടുക്കേണ്ടതെന്നും കർദിനാൾ പറയുന്നു. ‘ആരാധനാപരമായ കാര്യങ്ങൾ തീരുമാനിക്കേണ്ടത് സിവിൽ അധികാരികളല്ല, മറിച്ച്, സഭാധികാരികളാണ്. എന്നാൽ, പൊതുജന ആരോഗ്യവുമായ് ബന്ധപ്പെട്ട് സിവിൽ അധികാരികൾ നൽകുന്ന നിർദേശങ്ങൾ താൽക്കാലികമായി അനുസരിക്കാൻ മെത്രാന്മാർക്ക് ബാധ്യതയുണ്ട്,’ എന്ന ഓർമപ്പെടുത്തലും കത്തിലൂടെ നൽകിയിട്ടുണ്ട്.
‘വിശുദ്ധ കുർബാന കൂടാതെ യേശുവിന്റെ വിരുന്നിൽ പങ്കെടുക്കാനോ ക്രൈസ്തവരായിരിക്കാനോ സാധിക്കില്ല. ഓൺലൈനിലൂടെയും ടെലിവിഷനിലൂടെയും സംപ്രേഷണം ചെയ്ത വിശുദ്ധ കുർബാനകൾ വലിയൊരു സേവനമാണ് ചെയ്തത്. എന്നാൽ, ഓൺലൈൻ ശുശ്രൂഷ നേരിട്ടുള്ള കുർബാന അർപ്പണത്തിന് പകരമാകില്ല. മുൻകരുതലുകൾ ഒരുക്കിക്കൊണ്ട്, വളരെക്കാലമായി ദൈവാലയങ്ങളിൽനിന്ന് അകന്നുനിൽക്കുന്നവരുടെ ഭയം അകറ്റി ദൈവാലയ പ്രവർത്തനങ്ങൾ സജീവമാക്കണം,’ കർദിനാൾ നിർദേശിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *