വത്തിക്കാൻ സിറ്റി: പാവപ്പെട്ടവർക്കുവേണ്ടിയുള്ള ശുശ്രൂഷയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഫാ. ഡോൺ റൊബേർത്തോ മാൽഗെസീനിയുടെ (51) മരണം രക്തസാക്ഷിത്വമാണെന്ന് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ പൊതുദർശനത്തിന്റെ സമാപനത്തിലാണ്, ടുണീഷ്യൻ അഭയാർത്ഥിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറ്റാലിയിലെ കോമോ രൂപതാംഗമായ ഫാ. ഡോൺ റൊബേർത്തോയെ പാപ്പ സ്മരിച്ചത്.
ആദ്ദേഹത്തിന്റെ ആത്മശാന്തിക്കായും, പാവങ്ങൾക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരെയും സന്യസ്തരെയും അൽമായരെയും സന്നദ്ധ പ്രവർത്തകരെയും പ്രത്യേകം സമർപ്പിച്ച് പൊതുദർശനത്തിനെത്തിയ വിശ്വാസീസമൂഹത്തിനൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു പാപ്പ.
പരസ്നേഹത്തിന്റെയും ദാനധർമത്തിന്റെയും മാതൃക പകർന്ന വ്യക്തിയാണ് ഫാ. മൽഗെസീനി. പാവപ്പെട്ടവരോടുള്ള കരുതലിന്റെ ഉത്തമ സാക്ഷ്യം കാണിച്ചുതന്ന അദ്ദേഹത്തെപ്രതി, രക്തസാക്ഷിത്വത്തെപ്രതി ദൈവത്തിന് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ബന്ധുമിത്രാധികളെയും കോമോ രൂപതയുടെ വിശ്വാസീസമൂഹത്തെയും ദുഃഖം അറിയിക്കുന്നു,’പാപ്പ കൂട്ടിച്ചേർത്തു.
വടക്കേ ഇറ്റലിയിലെ കോമോയിലെ ഭവനരഹിതർക്കും അഭയാർത്ഥികൾക്കുംവേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന ഫാ. റൊബേർത്തോ സെപ്തംബർ 15നാണ് ടുണീഷ്യൻ അഭയാർത്ഥിയുടെ കത്തികുത്തേറ്റ് കൊല്ലപ്പെട്ടത്. കോമോ നഗരമധ്യത്തിലെ സാൻ റോക്കോ സ്‌ക്വയറിലായിരുന്നു സംഭവം. 1998ൽ തിരുപ്പട്ടം സ്വീകരിച്ച ഫാ. റോബേർത്തോ 2008ലാണ് തെരുവിൽ അലയുന്നവർക്കും അഭയാർത്ഥികൾക്കുമായുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായത്.
ഫാ. റൊബേർത്തോയുടെ വിയോഗത്തെ ക്രിസ്തുവിനെപ്രതിയുള്ള ജീവത്യാഗമെന്ന് കോമോ ബിഷപ്പ് ഡോ. ഓസ്‌ക്കാർ വിശേഷിപ്പിച്ചതും ശ്രദ്ധേയമായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *