വത്തിക്കാൻ സിറ്റി: ലോകത്തിൽ സഭയുടെ പ്രയാണത്തെക്കുറിച്ച് മികച്ച വിവരങ്ങളേകാൻ വൈദഗ്ദ്ധ്യള്ള ക്രൈസ്തവ മാധ്യമങ്ങളുടെ സാന്നിധ്യം സുപ്രധാനമാണെന്ന് ഫ്രാൻസിസ് പാപ്പ. സത്യം മൂടിവെക്കാതെയും വാർത്ത വളച്ചൊടിക്കാതെയും സാക്ഷ്യം നൽകാൻ ക്രൈസ്തവ മാധ്യമ പ്രവർത്തകൻ തൊഴിൽപരമായ ഉന്നത ധർമബോധം പുലർത്തണമെന്നും പാപ്പ പറഞ്ഞു.
ബെൽജിയത്തിലെ പ്രമുഖ ക്രൈസ്തവ വാരികയായ ‘തേർസിയൊ’യുടെ 20-ാം വാർഷികത്തോട് അനുബന്ധിച്ച് വാരികയുടെ 30 പ്രവർത്തകരെ വത്തിക്കാനിൽ സ്വീകരിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പ. വിവരവിനിമയം സഭയുടെ സുപ്രധാനമായ ഒരു ദൗത്യമാണ്. വാർത്തകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് ഗുണനിലവാരമുള്ളതാകുമ്പോൾ, ലോകം അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും നന്നായി മനസിലാക്കാൻ നമ്മെ പ്രാപ്തരാക്കും. വ്യക്തിപരവും കുടുംബപരവും സാമൂഹ്യവുമായ പ്രവർത്തന ശൈലിക്ക് പ്രചോദനമേകുകയും ചെയ്യും.
ഭാവിയെ രചനാത്മകവും സാധ്യവുമായ ഒരു യാഥാർത്ഥ്യമായി അംഗീകരിക്കുമ്പോൾ മാത്രമേ വർത്തമാന കാലം ജീവിക്കാൻ നമുക്കാകൂ. അതിനാൽ, ക്രൈസ്തവ മാധ്യമപ്രവർത്തകൻ ഭാവിയെക്കുറിച്ചുള്ള പ്രത്യാശയുടെ വക്താവും വിശ്വാസത്തിന്റെ സംവാഹകനും ആയിരിക്കണം. മുൻവിധികളുടെയും പുറന്തള്ളലിന്റെയും സകല രൂപങ്ങളിലുംനിന്ന് മുക്തമായ ഒരു പുത്തൻ ജീവിത ശൈലി സമൂഹങ്ങളിൽ വളർത്തിയെടുക്കുന്നതിൽ ക്രിസ്തീയ മാധ്യമത്തിനുള്ള പങ്ക് സുപ്രധാനമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *