സാൻ ഫ്രാൻസിസ്‌കോ: കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ നടപ്പാക്കുമ്പോഴും
ദൈവാലയങ്ങളിലെ തിരുക്കർമങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നീക്കാത്ത സാൻഫ്രാൻസിസ്‌കോ ഭരണകൂടത്തിനെതിരെ തുറന്നടിച്ച് ആർച്ച്ബിഷപ്പ് സാൽവത്തോർ കോർഡിലിയോൺ. കൊറോണാ വ്യാപനം തടയാനെന്ന പേരിൽ ദൈവാലയങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ ദൈവത്തെയും ദൈവജനത്തെയും പരിഹസിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു.
സാൻഫ്രാൻസിസ്‌കോ അതിരൂപതയിലെ സെന്റ് മേരി ഓഫ് ദ അസംപ്ഷൻ കത്തീഡ്രലിന്റെ അങ്കണത്തിൽ കഴിഞ്ഞ ദിവസം അർപ്പിച്ച ദിവ്യബലിമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ആരാധനാസ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി സാൻഫ്രാൻസികോ നഗരവീഥിയിൽ ക്രമീകരിച്ച ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുശേഷമായിരുന്നു ദിവ്യബലി അർപ്പണം. സെന്റ് ആന്റണീസ്, സെന്റ് പാട്രിക്, സ്റ്റാർ ഓഫ് ദ സീ എന്നീ ദൈവാലയങ്ങളിൽനിന്നുള്ള ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ നഗര ഭരണകൂടത്തിന് സമീപം ‘യുണൈറ്റഡ് പ്ലാസ’യിൽ സംഗമിച്ചാണ് കത്തീഡ്രലിലേക്ക് എത്തിച്ചേർന്നത്.
‘വിശ്വാസികളുടെ ആത്മീയകാര്യങ്ങൾ നിർവഹിക്കാനുള്ള അനുവാദത്തിനായി നഗര ഭരണകൂടത്തോട് നിരന്തരം വാദിക്കുകയാണ് ഞങ്ങൾ. എന്നാൽ അവർ നമ്മുടെ ആവശ്യങ്ങളെ അവഗണിക്കുകയാണ്. നാളുകളായി തുടരുന്ന അന്യായ നടപടിക്കെതിരെ ക്ഷമയോടെ നാം മതിയായ സമയം കാത്തിരുന്നു. എന്നാൽ, നമ്മുടെ വിശ്വാസവും ദൈവത്തിന് നൽകേണ്ട പ്രമുഖ സ്ഥാനവും സാക്ഷിക്കാൻ ഒത്തുചേരേണ്ട സമയമായി ഇപ്പോൾ,’ ആർച്ച്ബിഷപ്പ് വ്യക്തമാക്കി.
പൊതുവായ തിരുക്കർമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർക്കശമായിതന്നെ തുടരുകയാണ് സാൻഫ്രാൻസിസ്‌കോ. ദൈവാലയത്തിന് പുറത്തുമാത്രം തിരുക്കർമങ്ങൾ നടത്താനേ ഇപ്പോൾ അനുവാദമുള്ളു, 50 പേരിൽ കൂടുകയും അരുത്. ദൈവാലയത്തിനകത്ത് വ്യക്തിഗത പ്രാർത്ഥന നടത്താൻ അനുമതി നൽകിയെങ്കിലും ഒരു സമയം ഒരാളെ മാത്രമേ ദൈവാലയത്തിൽ കയറാൻ അനുവദിക്കുന്നുള്ളൂ.
ഒക്ടോബർ മുതൽ 25 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ദൈവാലയത്തിൽ ശുശ്രൂഷ നടത്താൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇത് പല ദൈവാലയങ്ങളുടെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. ’25 പേർ എന്നത് സാൻ ഫ്രാൻസിസ്‌കോ കത്തീഡ്രലിന്റെ ശേഷിയുടെ ഒരു ശതമാനത്തിൽ താഴെയാണ്,’ ആർച്ച്ബിഷപ്പ് ചൂണ്ടിക്കാട്ടി.
ഹോട്ടലുകൾ പൂർണമായി തുറക്കാനും, ജിമ്മുകളിൽ 10%പേർക്കും മാളുകളിൽ 25% പേർക്കും കച്ചവട സ്ഥാപനങ്ങളിൽ 50% പേർക്കും പ്രവേശിക്കാനും ഭരണകൂടം അനുമതി നൽകുമ്പോഴും ദൈവാലയങ്ങളുടെ കാര്യത്തിൽ പിടിമുറുക്കുന്ന ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Leave a Comment
Your email address will not be published. Required fields are marked with *