വത്തിക്കാൻ സിറ്റി: നമ്മെ സൃഷ്ടിച്ച, നമ്മെ സ്‌നേഹിക്കുന്ന ദൈവത്തിനു മുന്നിൽ നാം ഓരോരുത്തരും മനോഹരമായ പുഷ്പങ്ങളാണെന്ന് ഫ്രാൻസിസ് പാപ്പ. ഓട്ടിസം അവസ്ഥയെ നേരിടുന്ന കുട്ടികളും അവരെ പരിപാലിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയിലാണ്, നാം ഓരോരുത്തരും ദൈവത്തിന്റെ സൃഷ്ടികർമത്തിൽ അമ്യൂല്യരാണെന്ന് പാപ്പ ഓർമിപ്പിച്ചത്. ഓസ്ട്രിയയിലെ ‘സൺഷൈൻ ക്ലിനിക്കി’ൽനിന്ന് കുട്ടികൾ ഉൾപ്പെടെ 42 പേരാണ് ഇക്കഴിഞ്ഞ ദിവസം പാപ്പയെ കാണാനെത്തിയത്.
‘വ്യത്യസ്ത നിറങ്ങളും സുഗന്ധവുമുള്ള പൂക്കൾ പോലെയാണ് ദൈവം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ പുഷ്പത്തിനും അതിന്റേതായ സൗന്ദര്യമുണ്ട്. ദൈവത്തിന്റെ ദൃഷ്ടിയിൽ ഓരോന്നും അതിമനോഹരവുമാണ്. കാരണം നാം ഓരോരുത്തരേയും ദൈവം വളരെയധികം സ്‌നേഹിക്കുന്നു. അതേപ്രതി നാം ദൈവത്തോട് നന്ദിയുള്ളവരാകണം,’ പാപ്പ തുടർന്നു: ‘സൂര്യപ്രകാശത്തിൽ ഉജ്വലിക്കുന്ന പുൽത്തകിടിക്ക് സമാനമാണ് നിങ്ങളുടെ ഭവനമായ സൺഷൈൻ. അവിടത്തെ മനോഹര പുഷ്പങ്ങളാണ് നിങ്ങൾ ഓരോരുത്തരും.’
മാതാപിതാക്കൾക്കും പ്രായമായവർക്കും മറ്റ് കുട്ടികൾക്കും തനിക്കുവേണ്ടിയും പ്രാർത്ഥിക്കാൻ പാപ്പ കുരുന്നുകളെ പ്രചോദിപ്പിക്കുകയും ചെയ്തു: ‘മാതാപിതാക്കളെ ജോലിയിൽ സഹായിക്കണേയെന്നും രോഗാവസ്ഥയിലായ മുത്തച്ഛനെയും മുത്തശ്ശിയെയും ആശ്വസിപ്പിക്കണേ എന്നും നിങ്ങൾ പ്രാർത്ഥിക്കണം. ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങൾക്കുവേണ്ടിയും സഭയെ നയിക്കാൻ നിയോഗിക്കപ്പെട്ട പാപ്പയ്ക്കുവേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കണം. നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കുകതന്നെ ചെയ്യും.’
നന്ദിയർപ്പണമാണ് ദൈവപ്രീതിക്കായുള്ള ഏറ്റവും മനോഹരമായ പ്രാർത്ഥനയെന്ന് ഓർമിപ്പിച്ച പാപ്പ, 1995മുതൽ ഓട്ടിസ്റ്റിക് കുട്ടികൾക്ക് പരിചരണം നൽകുന്ന സൺഷൈൻ ക്ലിനിക്കിലെ സന്നദ്ധപ്രവർത്തകർക്കും അവരെപ്രതി ദൈവത്തിനും നന്ദി അർപ്പിച്ചു: ‘ഈ ഏറ്റം എളിയവർക്കുവേണ്ടി നിങ്ങൾ ചെയ്യുന്നതെല്ലാം ദൈവത്തിനുതന്നെയാണ് ചെയ്തുകൊടുക്കുന്നത്.’
Leave a Comment
Your email address will not be published. Required fields are marked with *