വത്തിക്കാൻ സിറ്റി: അപരന്റെ മുറിവുകൾ ഹൃദയംകൊണ്ട് കാണാൻ സാധിച്ചെങ്കിൽ മാത്രമേ സാഹചര്യം ആവശ്യപ്പെടുംവിധം ഉചിതമായി പ്രതികരിക്കാനാകൂവെന്ന് ഫ്രാൻസിസ് പാപ്പ. ഹൃദയംകൊണ്ടുള്ള ആ കാഴ്ച ക്രിയാത്മകമായ ജീവകാരുണ്യ പ്രവൃത്തിയിലേക്ക് നമ്മെ നയിക്കണമെന്നും പാപ്പ ഓർമിപ്പിച്ചു. റോം രൂപതയിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ‘സെന്റ് പീറ്റേഴ്‌സ് സർക്കിൾ’ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാമാരിയുടെ കാലഘട്ടത്തിൽ ഉപവിപ്രവർത്തനത്തിന്റെ രീതിയെക്കുറിച്ചുള്ള പുനർവിചിന്തനത്തിൽ ഊന്നിയായിരുന്നു പാപ്പയുടെ സന്ദേശം. ‘ഭൗമിക ദാരിദ്ര്യം, മാനവിക ദാരിദ്ര്യം, സാമൂഹ്യ ദാരിദ്ര്യം എന്നിവ ഇന്ന് അനുഭവവേദ്യമാണ്. ദാരിദ്ര്യത്തിന്റെ നൂതന രൂപങ്ങൾ ഏവയെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഹൃദയനയനങ്ങളാൽ അവയെ തിരിച്ചറിയുക എന്നതാണ് നമ്മുടെ ദൗത്യം. നാം വസിക്കുന്നിടത്തെ ദാരിദ്ര്യം എന്താണെന്ന് മനസിലാക്കിയാൽ പിന്നെ വേണ്ടത് കരങ്ങളുടെ സർഗഭാവനയാണ്,’ പാപ്പ പറഞ്ഞു.
മഹാമാരിയുടെ നാളുകളിൽ പ്രസ്തുത സംഘടനയിലെ യുവജനങ്ങൾ, ഫോണിലൂടെയും മറ്റും മുതിർന്ന അംഗങ്ങളെ വിളിച്ച് ക്ഷേമം അന്വേഷിച്ചതും അവരോടുള്ള സാമീപ്യം അറിയിച്ചതുമെല്ലാം വ്യത്യസ്ഥവും ക്രിയാത്മകവുമായ ജീവകാരുണ്യ പ്രവൃത്തിക്ക് ഉദാഹരണമാണെന്നും പാപ്പ പറഞ്ഞു.
ദരിദ്രർക്ക് ഹൃദയം നൽകലാണ് കാരുണ്യപ്രവർത്തി. കാരുണ്യത്തിന് ഇടമില്ലെന്നു തോന്നുന്ന ലോകത്തിൽ നേർദിശയിൽ സഞ്ചരിക്കാൻ നാം ആദ്യം ചെയ്യേണ്ടത് ദൈവീക കരുണയുടെ ശക്തി അനുഭവിച്ചറിയുക എന്നതാണ്. ഇതിന് ഏറ്റവും സവിശേഷ വേദി അനുരഞ്ജന കൂദാശയാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
പാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന ‘സെന്റ് പീറ്റേഴ്‌സ് സർക്കിളി’ന്റെ ആപ്തവാക്യത്തിൽ മൂന്ന് ദർശനങ്ങളാണ് ഉള്ളത്- പ്രാർത്ഥന, പ്രവർത്തനം, ത്യാഗം. കഴിഞ്ഞ വർഷത്തെ പൊതുദർശന സന്ദേശമധ്യേ, പ്രാർത്ഥനയെ കേന്ദ്രീകരിച്ച് പ്രഭാഷണ പരമ്പര നടത്തിയ പാപ്പ, കോവിഡ് അതിജീവനത്തെ ശക്തിപ്പെടുത്തുന്ന പ്രവർത്തികളിൽ ഊന്നിയാണ് ഇപ്പോൾ പ്രഭാഷണ പരമ്പര നയിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *