കണക്ടിക്കട്ട്: ക്രിസ്തീയ ദൗത്യത്തിന് എതിരായ ആത്മീയ മുഖംമൂടികൾ (മാസ്‌ക്കുകൾ) വലിച്ചെറിയണമെന്ന് ഓർമിപ്പിച്ച് അമേരിക്കയിലെ ബ്രിഡ്ജ്‌പോർട്ട് ബിഷപ്പ് ഫ്രാങ്ക് കാഗ്ജിയാനോ. മഹാമാരിയിൽനിന്ന് ജീവൻ രക്ഷിക്കാൻ മാസ്‌ക്കുകൾ ധരിക്കുന്നുണ്ടെങ്കിലും ഒരു ക്രിസ്തുവിശ്വാസി എന്ന ഉത്തരവാദിത്വത്തിൽനിന്ന് നമ്മെ അകറ്റി നിർത്തുന്ന അദൃശ്യമായ ആത്മീയ മുഖംമൂടികൾ അഴിച്ചുവെക്കണമെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം രൂപതാംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
സുവിശേഷം പ്രഘോഷിക്കുക എന്ന ക്രിസ്തീയ ദൗത്യം പിൻചെല്ലണമെങ്കിൽ ആത്മീയവും അദൃശ്യവുമായ മുഖംമൂടികൾ വലിച്ചുമാറ്റേണ്ടത് അനിവാര്യമാണെന്നും ആർച്ച്ബിഷപ്പ് ഓർമിപ്പിച്ചു. ‘നമ്മുടെ ചുറ്റുമുള്ളവരെ രക്ഷിക്കാനാണ് കോവിഡ് കാലത്ത് നാം ശാരീരികമായ മാസ്‌ക് ധരിക്കുന്നത്. നമ്മെ അറിയാവുന്നവരോടും അറിയാത്തവരോടും അയൽക്കാരോടുമുള്ള ക്രിസ്തീയ സ്‌നേഹത്തിന്റെ പ്രവൃത്തിയുമാണിത്. എന്നാൽ, ക്രിസ്തീയ മൂല്യങ്ങൾ സംരക്ഷിക്കാൻ ആത്മീയതയുടെ മുഖം മൂടികൾ നാം അഴിച്ചുമാറ്റണം,’ അദ്ദേഹം വ്യക്തമാക്കി.
ആത്മീയ മുഖംമൂടികൾ അണിയുമ്പോഴുള്ള സംഭവിക്കുന്ന ക്രൈസ്തവ വിരുദ്ധതയ്ക്ക് മൂന്ന് ഉദാഹരണങ്ങളും ബിഷപ്പ് ചൂണ്ടിക്കാട്ടി. സധൈര്യം സത്യം വിളിച്ചുപറയുന്നതിൽനിന്ന് നമ്മുടെ അധരത്തെ ഈ മുഖംമൂടി തടയുന്നു. സ്‌നേഹത്തോടെ തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുക എന്ന ക്രിസ്തീയ ധർമത്തിന് വിരുദ്ധമാണിത്. നമ്മുടെ സഹായം ആവശ്യമായിരിക്കുന്നവരെ കാണുന്നതിൽനിന്ന് നമ്മുടെ കണ്ണുകളെയും കേൾക്കുന്നതിൽനിന്ന് നമ്മുടെ കാതുകളെയും ആത്മീയ മുഖംമുടി തടയും. പാവപ്പെട്ടവരെയും ഏറ്റവും ആവശ്യത്തിലിരിക്കുന്നവരെയും ഹൃദയംകൊണ്ട് ശ്രവിക്കുക എന്ന സുപ്രധാനമായ ക്രൈസ്തവ ദൗത്യത്തിന് എതിരാണിത്.
അദൃശ്യവും വിനാശകാരിയുമായ ഇത്തരം ആത്മീയ മുഖംമൂടികൾ നാം അണിഞ്ഞിട്ടുണ്ടോ എന്ന് ആത്മീയപരിശോധന ചെയ്യാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമെന്ന ഓർമപ്പെടുത്തലോടെയാണ് ബിഷപ്പ് സന്ദേശം അവസാനിപ്പിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *