വത്തിക്കാൻ സിറ്റി: ഒരേ സമയം ദൈവത്തെയും സമ്പത്തിനെയും സേവിക്കാനാവില്ലെന്ന തിരുവചനം ചൂണ്ടിക്കാട്ടി, പണവുമായുള്ള നമ്മുടെ ബന്ധം പുനർവിചിന്തനത്തിന് വിധേയമാക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. നാം പണം ഉപയോഗിക്കുന്നതിനു പകരം അതിനെ സേവിക്കുമ്പോൾ സമ്പദ്ഘടനയ്ക്ക് മാനുഷികമുഖം നഷ്ടമാകുമെന്ന് വ്യക്തമാക്കിയ പാപ്പ, പണത്തിന് അമിതപ്രാധാന്യം നൽകുന്ന മനോഭാവം വിഗ്രഹാരാധനയാണെന്നും കൂട്ടിച്ചേർത്തു.
യൂറോപ്പ്യൻ കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള ‘മണിവാളി’ന്റെ പ്രതിനിധികളെ അഭിസംബോധന ചെയ്യവേയാണ്, കച്ചവടക്കാരെ ദൈവാലയത്തിൽനിന്ന് യേശു തുരത്തിയ സംഭവം പരാമർശിച്ചുകൊണ്ട് ഒരേസമയം ദൈവത്തെയും സമ്പത്തിനെയും സേവിക്കാനാവില്ലെന്ന് തിരുവചനം പാപ്പ ഉദ്‌ബോധിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നൽകൽ എന്നിവ തടയാനുള്ള ഇടപെടലുകൾക്കായി യൂറോപ്പ്യൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധ സമിതിയാണ് ‘മണിവാൾ’.
സമ്പത്ത് മനുഷ്യന്റെ മേൽ ആധിപത്യം പുലർത്തുന്നതിനെ അംഗീകരിച്ചുകൊടുക്കുന്ന സന്ദർഭങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞ പാപ്പ, പ്രസ്തുത ധനത്തിന്റെ ഉറവിടം, സമ്പാദന മാർഗത്തിന്റെ നിയമസാധുത തുടങ്ങിയവയെ അവഗണിക്കപ്പെടുന്ന ഖേദകരമായ അവസ്ഥയെ കുറിച്ചും പരാമർശിച്ചു. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന തത്വം അരക്കിട്ടുറപ്പിക്കുംവിധം ഭീകരത വിതയ്ക്കാനും സ്വന്തം ശക്തി പ്രകടിപ്പിക്കാനും സഹോദരനെ നിഷ്~ൂരം കുരുതികഴിക്കാനും ധനം വിനിയോഗിക്കപ്പെടുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.
ഭീതിയുളവാക്കുന്ന ആണവ, രാസ, ജൈവായുധങ്ങൾ സമാഹരിക്കുന്നത് അവസാനിപ്പിച്ച് അതിനായി നീക്കിവെക്കുന്ന പണം ദാരിദ്ര്യനിർമാർജനത്തിനും ദരിദ്ര്യ രാജ്യങ്ങളുടെ വികസനത്തിനുംവേണ്ടി ഉപയോഗിക്കണമെന്ന് ‘ഫ്രത്തേല്ലി ടുട്ടു’ എന്ന പുതിയ ചാക്രികലേഖനത്തെ ഉദ്ധരിച്ച് പാപ്പ ആവശ്യപ്പെട്ടു. ‘മണിവാൾ’ നടത്തുന്ന പ്രവർത്തനങ്ങൾ ജീവന്റെ സംരക്ഷണം, മനുഷ്യരുടെ സമാധാനപരമായ സഹജീവനം ഏറ്റം ബലഹീനരെയും ആവശ്യത്തിലിരിക്കുന്നവരെയും സഹായിക്കുന്ന സമ്പദ്ഘടന എന്നിവയുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാപ്പ ശ്രാഘിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *