വത്തിക്കാൻ സിറ്റി: ജീവിതത്തിൽ ഒന്നാം സ്ഥാനം യേശുക്രിസ്തുവിന് നൽകുമ്പോഴേ യഥാർത്ഥമായ ആനന്ദം അനുഭവിക്കാനാവൂ എന്ന് യുവജനങ്ങളെ ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനയുടെ സമാപനത്തിലാണ്, കാർലോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയ സന്തോഷം പങ്കുവെച്ച് പാപ്പ ഇപ്രകാരം പറഞ്ഞത്. കാർലോയെ ‘വിശുദ്ധ കുർബാനയുമായി പ്രണയത്തിലായ യുവാവ്’ എന്ന് പാപ്പ അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി.
‘വിശുദ്ധ കുർബാനയുമായി പ്രണയത്തിലായിരുന്ന 15 വയസുകാരൻ കാർലോ അക്യുറ്റിസ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടു. ക്ലേശങ്ങൾ അനിശ്ചിതാവസ്ഥയിലാക്കിയെങ്കിലും അദ്ദേഹം കാലഘട്ടത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി. ഏറ്റവും ദുർബലരിൽ ക്രിസ്തുവിന്റെ മുഖം ദർശിച്ചു. ഇന്നത്ത യുവജനങ്ങളെ കാർലോ തന്റെ ജീവിതത്തിലൂടെ ഓർമിപ്പിക്കുന്നത്, ക്രിസ്തുവിന് ഒന്നാം സ്ഥാനം കൊടുക്കുന്നതിലൂടെയും ഏറ്റവും പാവപ്പെട്ടവരിൽ ക്രിസ്തുവിന്റെ മുഖം ദർശിച്ച് അവരെ ശുശ്രൂഷിക്കുന്നതിലൂടെയും മാത്രമേ യഥാർത്ഥ സന്തോഷം ലഭിക്കൂ എന്നാണ്,’ പാപ്പ പറഞ്ഞു.
യുവജനസിനഡിനു ശേഷം പ്രസിദ്ധീകരിച്ച രേഖയിലും ഫ്രാൻസിസ് പാപ്പ കാർലോയുടെ ജീവിതത്തെ യുവജനങ്ങൾക്ക് മാതൃകയായി ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമാണ്. ‘ആശയവിനിമയം, പരസ്യം ചെയ്യൽ, സോഷ്യൽ നെറ്റ്‌വർക്കുകൾ എന്നിവയിലൂടെ സോഷ്യൽ മീഡിയ നമ്മെ ഉറക്കത്തിലാക്കാനും ഉപഭോഗസംസ്‌ക്കാരത്തെ ആശ്രയിക്കാനും നിഷേധാത്മകതയിൽ പൂട്ടിയിടാനും ഉപയോഗിക്കുമെന്ന് കാർലോയ്ക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ, സുവിശേഷം കൈമാറാനും മൂല്യങ്ങളുടെ സൗന്ദര്യം പകരാനുമുള്ള മാധ്യമമായി അവയെ ഉപയോഗിക്കാൻ കാർലോയ്ക്ക് കഴിഞ്ഞു,’ എന്നാണ് പാപ്പ രേഖപ്പെടുത്തിയത്.
Leave a Comment
Your email address will not be published. Required fields are marked with *