റോം: തീവ്രവാദികളുടെ പിടിയിലായിരുന്ന ദിനങ്ങളിൽ പ്രാർത്ഥനയാണ് ശക്തിപകർന്നതെന്ന് വെളിപ്പെടുത്തി ഇറ്റാലിയൻ മിഷണറി ഫാ. പിയർലൂയിജി മക്കല്ലി. ആഫ്രിക്കയിൽ സേവനം ചെയ്യവേ രണ്ട് വർഷംമുമ്പ് ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാ. പിയർലൂയിജി കഴിഞ്ഞയാഴ്ചയാണ് മോചിതനായത്. ജന്മനാട്ടിൽ കോറന്റീനിൽ കഴിയുന്ന അദ്ദേഹവുമായി സംസാരിച്ച സുഹൃത്തും മിഷണറിയുമായ ഫാ. വിറ്റോ ജിറോട്ടോയാണ്, ‘തടവുകാലം പ്രാർത്ഥനയുടെ നിമിഷങ്ങളായിരുന്നു,’ എന്ന ഫാ. പിയർലൂയിജി വാക്കുകൾ വാർത്താ ഏജൻസികളുമായി പങ്കുവെച്ചത്. ‘സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷനി’ലെ അംഗമാണ് 59 വയസുകാരനായ ഫാ. പിയർലൂയിജി.
ജന്മനാട്ടിൽ വിശ്രമത്തിലായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസുനിറയെ ആഫ്രിക്കയിലെ മിഷൻ മേഖലയിലാണെന്നും ഫാ. വിറ്റോ പറഞ്ഞു. ഫോണിൽ വിളിച്ച ഫാ. പിയർലൂയിജി തന്നോട് ഏറെയും അന്വേഷിച്ചത് ബോമോംഗയിലെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ‘തടവിലെ അനുഭവങ്ങളെ പ്രാർത്ഥനയുടെ നിമിഷങ്ങൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തട്ടിക്കൊണ്ട് പോയവർ കഴിഞ്ഞ മേയ് മുതൽ റേഡിയോ കേൾക്കാൻ അനുവദിച്ചു. വത്തിക്കാൻ റേഡിയോയും കേൾക്കാൻ സാധിച്ചിരുന്നു. രണ്ടു വർഷത്തോളം നീണ്ട, മോചനം പ്രതീക്ഷിക്കാതിരുന്ന സമയത്തുവരെ അദ്ദേഹം പ്രാർത്ഥയിൽ മുറുകെ പിടിച്ചിരുന്നു. പ്രാർത്ഥന മാത്രമായിരുന്നു അദ്ദേഹത്തിന്റെ ബലം.’ ഫാ. പിയർലൂയിജി പറഞ്ഞ വാക്കുകൾ ഫാ. വിറ്റോ വെളിപ്പെടുത്തി.
മാലി പ്രസിഡന്റിന്റെ ഓഫീസ് ഒക്ടോബർ എട്ടിനാണ് മോചന വിവരം പുറത്തുവിട്ടത്. അൽ ഖ്വയിദയുമായി ബന്ധമുള്ള തീവ്രവാദികൾ മോചിപ്പിച്ച നാല് ബന്ദികളിൽ ഒരാളായ ഫാ. പിയർ ലൂയിജി ഇറ്റലിയിലെ ക്രീമയിൽ നിന്നുള്ള വൈദികനാണ്. തെക്കുപടിഞ്ഞാറൻ നൈജറിൽ ബുർകിന ഫാസോയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട ദൈവാലയത്തിൽനിന്നാണ് 2018 സെപ്റ്റംബർ 11ന് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ഏപ്രിലിൽ തീവ്രവാദികൾ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഫാ. പിയർ ലൂയിജി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇപ്പോൾ വടക്കൻ മാലിയിൽനിന്ന് മോചിതനായെന്നാണ് റിപ്പോർട്ടുകൾ.
Leave a Comment
Your email address will not be published. Required fields are marked with *