ഡെൻവർ: അഗ്‌നിബാധയിൽ നശിച്ചുപോയെന്ന് കരുതിയിരുന്ന വ്യാകുലമാതാവിന്റെ വിഖ്യാത ചിത്രം മാസങ്ങൾക്കുശേഷം കാര്യമായ കേടുപാടുകൾ കൂടാതെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കാലിഫോർണിയയിലെ വിശ്വാസീസമൂഹം. ‘ബ്ലാക് ലൈവ്‌സ് മാറ്റർ’ പ്രക്ഷോപത്തിന്റെ മറവിൽ അജ്ഞാതൻ അഗ്‌നിക്കിരയാക്കിയ, ലോസ്ആഞ്ചൽസ് രൂപതയിലെ ദൈവാലയത്തിൽനിന്ന് ചരിത്രപ്രാധാന്യമുള്ള ചിത്രം സെപ്തംബർ ആദ്യം വീണ്ടെടുക്കപ്പെട്ടെങ്കിലും ഇക്കഴിഞ്ഞ ദിവസമാണ് അത് വാർത്തയായത്. വിശുദ്ധ ജൂണിപ്പെറോ സെറ 1771ൽ സ്ഥാപിച്ച സാൻ ഗബ്രിയേൽ മിഷനിലെ ദൈവാലയമാണിത്.
അഗ്‌നിക്കിരയായ ഭാഗങ്ങൾ നീക്കം ചെയ്യുന്ന ജോലിക്കാരാണ്, അഗ്‌നിക്കിരയായി നിലംപതിച്ച മരത്തിന്റെ ബീമിനടിയിൽനിന്ന് ചിത്രം വീണ്ടെടുത്തത്. ഇത് ഉൾപ്പെടെ നിരവധി തിരുരൂപങ്ങൾ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ, മിഷന്റെ 250-ാം വർഷം 2021ൽ ആഘോഷിക്കുന്നതിന് മുന്നോടിയായി ദൈവാലയത്തിൽ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചിരുന്നതിനാൽ അതെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് നേരത്തെ മാറ്റിയിരുന്നു. തീ പിടിത്തത്തിൽ ദൈവാലയത്തിന് വലിയ നാശനഷ്ടം സംഭവിച്ചെങ്കിലും മാതാവിന്റെ ചിത്രം കേടുപാടുകൂടാതെ തിരിച്ചുകിട്ടിയ സംഭവത്തെ ഒരിക്കലും അണയാത്ത ക്രിസ്തുവിശ്വാസത്തിന്റെ പ്രതീകമായാണ് പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്.
അഗ്‌നിക്കിരയായ ദൈവാലയത്തിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഒരു വർഷം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. വൃത്തിയാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അടുത്ത സെപ്തംബറിൽ 250-ാം വാർഷികം ആഘോഷിക്കുമ്പോൾ, ദൈവാലയത്തിൽ വീണ്ടും തിരുക്കർമങ്ങൾ പങ്കെടുക്കാനാകുമെന്നാണ് വിശ്വാസീസമൂഹത്തിന്റെ പ്രതീക്ഷ.
Leave a Comment
Your email address will not be published. Required fields are marked with *