വത്തിക്കാൻ സിറ്റി: പൊലീസുകാർ ഉൾപ്പെടെ സുരക്ഷാ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നിർണായ ഓർമപ്പെടുത്തലുമായി ഫ്രാൻസിസ് പാപ്പ. ഇറ്റലിയുടെ പ്രത്യേക സേനയായ ‘കരബിനിയേരി’ പൊലീസ് സംഘത്തെ അഭിസംബോധന ചെയ്യവേയാണ്, പൊലീസുകാർക്ക് പൊതുജനങ്ങൾ നൽകുന്ന ആദരവിന്റെ മാനദണ്ഡം പാപ്പ ഓർമിപ്പിച്ചത്.
‘സുരക്ഷാ സേവകർക്ക് ജനം നൽകുന്ന ആദരവ് അവർ സമൂഹത്തിൽ ലഭ്യമാക്കുന്ന സേവനത്തിനും സമർപ്പണത്തിനും ആനുപാതീകമായിരിക്കും.’ നിരന്തരമായ ലഭ്യത, വിവേകം, ത്യാഗമനസ്ഥിതി, ഉത്തരവാദിത്തബോധം എന്നീ ഗുണങ്ങൾ സുരക്ഷാ സേവനത്തിൽ വ്യാപൃതരായവർ കൂടുതലായി പ്രകടിപ്പിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.
കറുത്ത യൂണിഫോം അണിയുന്ന, ആയുധധാരികളായ ഇറ്റലിയുടെ പ്രത്യേക സുരക്ഷാ പൊലീസാണ് ‘കരബിനിയേരി’. വത്തിക്കാനിലും ഇറ്റലിയിലെ പേപ്പൽ യാത്രകളിലും അവർ സഹായികളായി എത്താറുണ്ട്. ‘കരബിനിയേരി’ പൊലീസ് സേനയുടെ റോമിലെ സഖ്യത്തെയാണ് പാപ്പ അഭിസംബോധന ചെയ്തത്. തൊഴിൽമേഖലയിൽ ‘കരബിനിയേരി’ പ്രകടമാക്കുന്ന സാമർത്ഥ്യം സമൂഹത്തിൽ ഐക്യദാർഢ്യം വളർത്തുന്നതിലും ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിലും സഹായകമാണെന്ന് പാപ്പ അഭിപ്രായപ്പെട്ടു.
ഈ സുരക്ഷാസേന പാവങ്ങളോടും ദുർബലരായവരോടും വിശിഷ്യാ, പ്രായമായവരോടും ഏറെ പരിഗണനയുള്ളവരാണ്. ജനമധ്യത്തിലെ ഇവരുടെ സാന്നിധ്യം ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതാണ്. കാരണം, ആരെയും എപ്പോഴും സഹായിക്കാൻ സന്നദ്ധമാകുന്ന മനോഭാവവും പ്രവൃത്തികളുമാണ് അവർ ‘കരബിനിയേരി’കളിൽ കണ്ടിട്ടുള്ളത്. നമ്മുടെ പ്രവൃത്തികൾ ദൈവം കാണുന്നു എന്ന അവബോധം സേവനത്തിന്റെ ഉത്തരവാദിത്തങ്ങൾ എടുക്കുന്നവർക്ക് ഉണ്ടാകണമെന്നും പാപ്പ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *