സാൻഫ്രാൻസിസ്‌കോ: വിശുദ്ധ ജൂണിപ്പെറോ സേറയുടെ തിരുരൂപം തകർക്കപ്പെട്ട സ്ഥലത്ത് ഭൂതോച്ഛാടന കർമം നിർവഹിച്ചും അക്രമികളുടെ മാനസാന്തരത്തിനായി പ്രാർത്ഥനകളുയർത്തിയും സാൻ ഫ്രാൻസിസ്‌കോ ആർച്ച്ബിഷപ്പ് സാൽവറ്റോർ കോഡിലിയോൺ. സെന്റ് റാഫേൽ മിഷനിൽ സ്ഥാപിതമായ തിരുരൂപത്തിനുനേരെയായിരുന്നു അക്രമം. തിരുരൂപം തകർത്ത പ്രവൃത്തി മതനിന്ദയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിശുദ്ധ തൈലംകൊണ്ട് തിരുരൂപം നിന്നിരുന്ന സ്ഥലവും പരിസരവും ആശീർവദിച്ചശേഷം ലാറ്റിൻ ഭാഷയിലാണ് ഭൂതോച്ഛാടന പ്രാർത്ഥന ചൊല്ലിയത്. ‘ദുരാത്മാക്കൾ അശുദ്ധമാക്കിയ ഈ സ്ഥലം ദൈവം ശുദ്ധീകരിക്കട്ടെ. ഇവിടെ ദൈവദൂഷണം നടത്തിയവരുടെ ഹൃദയങ്ങൾ ശുദ്ധീകരിക്കപ്പെടുകയും അവരുടെ ഹൃദയങ്ങൾ ദൈവസന്നിധിയിലേക്ക് തിരിയുകയും അങ്ങനെ അവർക്ക് ദൈവസ്‌നേഹത്തിൽ വളരാൻ കഴിയുകയും ചെയ്യട്ടെ.’ സമർപ്പിതർ ഉൾപ്പെടെ നൂറിൽപ്പരം പേർ പ്രാർത്ഥനാശുശ്രൂഷകളിൽ സന്നിഹിതരായിരുന്നു.
സെന്റ് റാഫേൽ മിഷനിൽ സ്ഥാപിച്ചിരുന്ന തിരുരൂപത്തിനു നേരെ കഴിഞ്ഞയാഴ്ചയാണ് അക്രമം ഉണ്ടായത്. സമാധാനപരമായി ആരംഭിച്ച പ്രതിഷേധം പൊടുന്നനെ അക്രമാസക്തമാകുകയും വിശുദ്ധന്റെ പ്രതിമ നിലത്തേക്ക് വലിച്ചിഴക്കുകയുമായിരുന്നു. വിശുദ്ധ ജൂണിപ്പെറോ സേറയുടെ തിരുരൂപം തകർത്ത രണ്ടാമത്തെ സംഭവമായിരുന്നു ഇത്. ഗോൾഡൺ ഗേറ്റ് പാർക്കിൽ സ്ഥാപിച്ചിരുന്ന തിരുരൂപം ജൂണിലാണ് അക്രമണത്തിനിരയായത്. ആ ദിനങ്ങളിൽ അവിടെയും ആർച്ച്ബിഷപ്പ് ഭൂതോച്ഛാടന കർമം നിർവഹിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *