നീസ്: ‘എന്റെ കുഞ്ഞുങ്ങളോട് പറയണം, ഞാൻ അവരെ സ്‌നേഹിക്കുന്നുവെന്ന്.’- നീസിലെ നോട്രഡാം ബസിലിക്കയിൽ ഇസ്ലാമിക തീവ്രവാദിയുടെ അക്രമണത്തിനിരയായി കൊല്ലപ്പെട്ട സിമോൺ ബരേറ്റോ സിൽവയുടെ (44) അവസാന വാക്കുകൾ ലോകമനസാക്ഷിയെ നൊമ്പരപ്പെടുത്തുന്നു. അക്രമിയുടെ കുത്തേറ്റ് ദൈവാലയത്തിൽനിന്ന് പ്രാണരക്ഷാർത്ഥം സമീപത്തെ കഫേയിലേക്ക് ഓടിക്കയറിയെങ്കിലും മരണപ്പെട്ട സിമോണ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയാണ്.
ബ്രസീലിയൻ വംശജയായ ഇവർ കഴിഞ്ഞ 30 വർഷമായി ഫ്രാൻസിലാണ് താമസിക്കുന്നതെന്ന് ബ്രസീലിയൻ ഭരണകൂടം സ്ഥിരീകരിച്ചു. ദൃക്‌സാക്ഷികളെ ഉദ്ധരിച്ചാണ് ഇവരുടെ അവസാനവാക്കുകൾ അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫ്രഞ്ച് ബസിലിക്കയിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അർപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്ന കുറിപ്പുകളിൽ ഈ അമ്മയുടെ അന്ത്യമൊഴിയും വ്യാപകമായി പ്രചരിക്കുകയാണ്.
ഇവരുൾപ്പെടെ മൂന്നുപേരാണ് അക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരാൾ ദൈവാലയശുശ്രൂഷിയായ വിൻസെന്റ് ലോക്യുസാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു കുട്ടികളുടെ പിതാവും 55 വയസുകാരനുമായ ഇദ്ദേഹം 10 വർഷമായി ബസിലിക്കയിൽ അൾത്താര ശുശ്രൂഷിയാണ്. ഒരു അൾത്താര ശുശ്രൂഷി എന്നതിനപ്പുറം, സഭയോടുള്ള ആത്മാർത്ഥ സേവനത്തിന്റെ മാതൃകയായിരുന്നുവെന്ന് ബസിലിക്കാ മുൻ റെക്ടർ ഫാ. ജീൻ ലൂയിസ് പറഞ്ഞു. ഇദ്ദേഹമാണ് വിൻസെന്റിനെ ദൈവാലയ ശൂശ്രൂഷിയായി നിയമിച്ചത്. ദൈവാലയത്തിന്റെ ചുമതലകളിൽ വൈദികർക്ക് ഇദ്ദേഹം വലിയ സഹായിയായിരുന്നുവെന്നും ഫാ. ജീൻ അനുസ്മരിച്ചു.
അറുപതുകാരിയാണ് കൊല്ലപ്പെട്ട മറ്റൊരാൾ. ദൈവാലയത്തിനുള്ളിൽ കഴുത്തറുക്കപെട്ട നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തിയെ അക്രമി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. 21 വയസുകാരനായ ഇയാൾ ട്യുണീഷ്യയിൽനിന്ന് അഭയാർത്ഥിയായി എത്തിയതാണെന്ന് സ്ഥിരികരിച്ചിട്ടുണ്ട്. സെപ്തംബറിലാണ് ഇറ്റലി വഴി ഫ്രാൻസിൽ എത്തിയത്.
Leave a Comment
Your email address will not be published. Required fields are marked with *