ബെയ്ജിംഗ്: ചൈനയുടെ തലസ്ഥാന നഗരിയായ ബെയ്ജിംഗിൽനിന്ന് 150 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഹീബെയ് പ്രവിശ്യയിലെ രണ്ട് വൈദികരെയും നിരവധി സെമിനാരിക്കാരെയും സന്യാസിനികളെയും ഭരണകൂടം തടവിലാക്കിയെന്ന് റിപ്പോർട്ടുകൾ. ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പാട്രിയോട്ടിക് സഭയുടെ ഭാഗമല്ലാത്ത, വത്തിക്കാനെ അംഗീകരിക്കുന്നവരാണ് (ഭൂഗർഭസഭ) തടവിലടയ്ക്കപ്പെട്ടവരെന്നും സഭാവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നു.
ബാവോഡിംഗ് രൂപതയിലെ അംഗങ്ങളാണിവർ. നവംബർ രണ്ടിന് രണ്ട് വൈദികരെയും ഒരു ഡസനിലധികം സെമിനാരി വിദ്യാർത്ഥികളെയും സന്യാസിനികളെയും സർക്കാർ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെത്തിയ സംഘം പിടിച്ചുകൊണ്ടുപോയി എന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറുകൾക്കുശേഷം രണ്ട് സെമിനാരിക്കാരെ വിട്ടയച്ചെങ്കിലും മറ്റുള്ളവർ എവിടെയാണെന്നതിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. രൂപതയുടെ മുൻ വികാരി ജനറൽ ഫാ. ലു ജെൻജുവും തടവിലാക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
ചൈനയും വത്തിക്കാനും തമ്മിലുള്ള താൽക്കാലിക കരാർ പുതുക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. തടവിലടക്കപ്പെട്ടവർക്കുവേണ്ടിയും ചൈനയിലെ മതസ്വാതന്ത്ര്യത്തിനായും എല്ലാ കത്തോലിക്കരും പ്രാർത്ഥിക്കണമെന്ന് ഭൂഗർഭസമൂഹത്തിലെ (പേരു വെളിപ്പെടുത്താത്ത) ഒരു വൈദികൻ ആവശ്യപ്പെട്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1997ൽ പൊലീസ് കസ്റ്റഡിയിലെടുത്ത ബാവോഡിംഗ് രൂപതാ ബിഷപ്പ് ജിയാക്കോമോ സു ഷിമിനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്നും അജ്ഞാതമാണ്.
Leave a Comment
Your email address will not be published. Required fields are marked with *