മാപ്യൂട്ടോ: കലാപങ്ങൾക്കും തീവ്രവാദ അക്രമണങ്ങൾക്കും അറുതിയില്ലാത്ത മൊസാംബിക്കിൽ വീണ്ടും അരുംകൊല. കഴിഞ്ഞ ദിവസം മൊസാംബിക്കിന്റെ വടക്കൻ സംസ്ഥാനങ്ങളിൽ ഇസ്ലാമിക തീവ്രവാദികൾ 50ൽപ്പരം ഗ്രാമീണരെ കഴുത്തറുത്ത് കൊന്നെന്ന് റിപ്പോർട്ടുകൾ. മുവാറ്റിഡ, നഞ്ചാബ എന്നീ ഗ്രാമങ്ങളിലായിരുന്നു അക്രമം. ആയുധധാരികളായ തീവ്രവാദികൾ ഇസ്ലാമിക മുദ്രാവാക്യം മുഴക്കിയാണ് അക്രമം നടത്തിയതെന്ന് മൊസാംബിക് സർക്കാരിന്റെ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
പ്രദേശത്ത് തീവ്രവാദികൾ നടത്തിയ ഏറ്റവും ഭീകരമായ ആക്രമണമാണിത്. വെള്ളിയാഴ്ച രാത്രിയിലാണ് ആയുധധാരികളായ തീവ്രവാദികൾ മുവാറ്റിഡ ഗ്രാമത്തിൽ പ്രവേശിച്ചത്. പ്രാണരക്ഷാർത്ഥം പലായനം ചെയ്യാൻ ശ്രമിച്ച ഗ്രാമീണരെ പിടികൂടി ഫുട്‌ബോൾ മൈതാനത്തേക്ക് കൊണ്ടുവന്ന് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. നവംബർ ആറു മുതൽ എട്ടുവരെയുള്ള ദിനങ്ങളിലായിരുന്നു അരുംകൊലകൾ. നഞ്ചാബ ഗ്രാമത്തിൽ രണ്ടുപേരെ കഴുത്തറുത്ത് കൊല്ലുകയും നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടുപോയെന്നുമാണ് റിപ്പോർട്ട്. രണ്ട് സ്ഥലങ്ങളിലും രണ്ട് ഗ്രൂപ്പുകളാണ് അക്രമം അഴിച്ചുവിട്ടത്.
വർഷങ്ങളായി മൊസാംബിക്കിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ പതിവാകുകയാണ്. 2017മുതൽ ഇതുവരെ വിവിധ സംഘർഷങ്ങളിൽ രണ്ടായിരത്തിൽപ്പരം നിരപരാധികൾ കൊല്ലപ്പെടുകയും നാല് ലക്ഷത്തിൽപ്പരം പേർ ഭവനരഹിതരാവുകയും ചെയ്തു. പ്രദേശത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള പോരാട്ടത്തിൽ ഐസിസിന്റെ പിന്തുണയുള്ള തീവ്രവാദ സംഘടനകൾ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമായ സാഹചര്യം അതിന് പ്രധാന കാരണവുമാകുന്നുണ്ട്.
കലാപങ്ങൾ തടയാൻ മൊസാംബിക്ക് സർക്കാർ അന്താരാഷ്ട സഹായം അഭ്യർത്ഥിച്ചിരിക്കുകയാണിപ്പോൾ. 2017ലെ സെൻസസ് പ്രകാരം 59% ക്രൈസ്തവരുള്ള രാജ്യമാണ് മൊസാംബിക്. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് മുസ്ലീം മതസ്ഥരാണ്- 18.9%. മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നവരുടെ എണ്ണം 7.3%വും മതവിശ്വാസമില്ലാത്തവരുടെ എണ്ണം 13.9%വുമാണ്.
Leave a Comment
Your email address will not be published. Required fields are marked with *