വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ മതസ്വാതന്ത്ര്യം ഗുരുതര ഭീഷണി നേരിടുന്നുവെന്ന മുന്നറിയിപ്പുമായി യു.എസ് സുപ്രീം കോടതി ജസ്റ്റിസ് സാമുവൽ എ. അലിറ്റോ. രാജ്യത്ത് നടമാടുന്ന ഓരോ പ്രശ്‌നങ്ങളും മനുഷ്യന്റെ അടിസ്ഥാന അവകാശമായ മതസ്വാതന്ത്ര്യത്തെയാണ് വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഫെഡറലിസ്റ്റ് സൊസൈറ്റി’ സംഘടിപ്പിച്ച വാർഷിക അഭിഭാഷക കൺവെൻഷനെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ വിലക്കുകളും ഭരണഘടനാ സ്വാതന്ത്ര്യത്തിനുള്ള സമ്മർദ പരിശോധനയാണ്. വെറുക്കപ്പെടുംവിധം രണ്ടാം തട്ടിലുള്ള അവകാശമായി മതസ്വാന്ത്ര്യത്തെ മാറ്റാനുള്ള ശ്രമവാണ് ഇതിനു പിന്നിൽ. കോവിഡിനെ തുടർന്ന് അനേകർ മരിക്കുകയും നിരവധിപേർ രോഗബാധിതരാകുകയും അനവധിപേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും എന്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിസ്വാതന്ത്ര്യത്തിന് പരിമിതികൾ ഏർപ്പെടുത്തുന്നു എന്നത് വ്യക്തമല്ല.
ചില ഭാഗങ്ങളിൽ അതിവേഗത്തിൽതന്നെ അംഗീകരിക്കപ്പെടാത്ത അവകാശമായി മതസ്വാതന്ത്ര്യം മാറി. കാലിഫോർണിയ, നെവാഡ എന്നീ സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങളോട് വിവേചനം കാണിച്ച രണ്ട് കേസുകളും ഈ അവസരത്തിൽ ശ്രദ്ധേയമാണ്. അതേസമയം മതസ്വാതന്ത്ര്യത്തെ അകറ്റിനിർത്തുന്നതുപോലെ അഭിപ്രായ സ്വാതന്ത്ര്യവും ഇന്ന് തരംതിരിക്കപ്പെട്ടിരിക്കുന്നു. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനു വേണ്ടിയും ഭാവിയിൽ വലിയ വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടിവരുമെന്ന ആശങ്കയും അദ്ദേഹം രേഖപ്പെടുത്തി.
Leave a Comment
Your email address will not be published. Required fields are marked with *