കാനഡ: ദയാവധവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനുള്ള സർക്കാർ നിർദ്ദേശം അന്യായവും ധാർമ്മികമായ വിനാശവുമാണെന്ന് ചൂണ്ടിക്കാട്ടി കനേഡിയൻ മെത്രാൻ സമിതി. ദയാവധം കൂടുതൽ എളുപ്പത്തിൽ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ബിൽ സി-7 ആക്ടിനെ പരമാർശിച്ചുകൊണ്ട് പാർലമെന്റംഗങ്ങൾക്ക് കത്തയക്കുകയായിരുന്നു കനേഡിയൻ കോൺഫറൻസ് ഓഫ് കാത്തലിക്ക് ബിഷപ്പ്‌സ്.
വൈദ്യസഹായത്തോടെയുള്ള മരണത്തിന് അപേക്ഷിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം വർദ്ധിക്കാനും സ്വാഭാവികമല്ലാത്ത മരണങ്ങൾ കുറ്റകരമല്ലാതാകുകയും ചെയ്യുന്ന ആക്ടാണിത്. ജീവന്റെ മൂല്യത്തിന് വിലകൽപ്പിക്കുന്ന എല്ലാ കത്തോലിക്കാവിശ്വാസികളും ഈ ബില്ലിനെതിരെ ശബ്ദമുയർത്തണമെന്ന് ബിഷപ്പുമാർ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു. മനുഷ്യജീവന്റെ മൂല്യത്തിന് വിലകൽപ്പിക്കാത്ത ഏതൊരു നിയമത്തെയും ധാർമ്മികമായി ന്യായീകരിക്കാൻ കഴിയില്ലെന്ന് കനേഡിയൻ നിയമസഭാംഗങ്ങൾ സ്വയം മനസ്സിലാക്കണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അതേസമയം രാജ്യത്തെ എല്ലാമനുഷ്യർക്കും സമീപിക്കാൻ കഴിയുന്ന, ഗുണനിലവാരമുള്ള സാന്ത്വന പരിചരണ കേന്ദ്രങ്ങളുടെ അഭാവവും ബിഷപ്പുമാർ ചൂണ്ടിക്കാട്ടി. ജീവിതാവസാന സമയത്തെ ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ സഹായകമാകുന്നതിന് സാന്ത്വന പരിചരണകേന്ദ്രങ്ങൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയും. മതിയായ വൈകാരികവും മാനസികവും ആത്മീയവുമായ പിന്തുണ ഇല്ലാതെ ഉചിതമായ വൈദ്യസഹായ മാർഗങ്ങൾ തിരഞ്ഞെടുക്കാൻ കഴിയാതെവരുമ്പോഴാണ് ദയാവധം പോലെയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നിർഡബന്ധിതരാകുന്നതെന്നും ബിഷപ്പുമാർ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *