ബൊഗോട്ട: ‘ലോട്ടാ’ ചുഴലിക്കാറ്റ് സൃഷ്ടിച്ച കെടുതികളിൽനിന്ന് രാജ്യത്തെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിനിടയിൽ, ദുരന്തഭൂമിയിൽ കണ്ട അത്ഭുതവും ജനങ്ങളുടെ വിശ്വാസവും സാക്ഷിച്ചുകൊണ്ട് കൊളംബിയൻ പ്രസിഡന്റ് ഐവാൻ ഡാക്യു മാർക്കേസ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. ദുരിതബാധിത മേഖലകൾ സന്ദർശിക്കവേ പ്രദേശവാസികൾ കാണിച്ചുകൊടുത്ത, ചുഴലിക്കാറ്റിനെ അതിജീവിച്ച പരിശുദ്ധ കന്യാകാമറിയത്തിന്റെ തിരുരൂപത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രസ്തുത സാക്ഷ്യം. തിരുരൂപം തകരാതിരുന്നു എന്ന അത്ഭുതത്തിനപ്പുറം ആ ജനസമൂഹം പ്രകടമാക്കിയ വിശ്വാസമാണ് അദ്ദേഹം വ്യക്തമാക്കിയത്.
‘ആരുടെയും വിശ്വാസത്തിലേക്ക് അതിക്രമിച്ചുകയറാതെ, വ്യക്തിപരമായ നല്ല ഒരനുഭവം എനിക്ക് നിങ്ങളോട് പങ്കുവെക്കാനുണ്ട്. സാന്താ കത്തലീന ദ്വീപിൽ സന്ദർശനത്തിനെത്തിയപ്പോൾ, പരിശുദ്ധ കന്യാകാമറിയത്തിന്റെ തിരുരൂപം സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന പ്രദേശത്തേക്ക് ചിലർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അമ്പരപ്പിക്കുന്നതായിരുന്നു അവിടെ കണ്ട കാഴ്ച. ‘കാറ്റഗറി 5’ൽ ഉൾപ്പെടുന്ന ചുഴലിക്കാറ്റിലും തകരാതെ ദൈവമാതാവിന്റെ തിരുരൂപം! ചുഴലിക്കൊടുക്കാറ്റിൽ ആൾനാശം കുറയ്ക്കാൻ കാരണമായത് ദൈവമാതാവിന്റെ അത്ഭുതകരമായ ഇടപെടലാണെന്നാണ് ഇപ്പോൾ അവിടത്തുകാരുടെ വിശ്വാസം,’ ‘പ്രതിരോധവും നടപടിയും’ എന്ന പേരിൽ സംഘടിപ്പിച്ച ടെലിവിഷൻ പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാകുമെന്നും ദുരിതമനുഭവിക്കുന്ന എല്ലാവർക്കുമൊപ്പം ഭരണകൂടം ഉണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം മറ്റൊന്നുകൂടി പരസ്യമായി പ്രഘോഷിച്ചു: ‘എല്ലാ വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും വംശങ്ങളെയും വിശ്വാസസമൂഹങ്ങളെയും ആദരിച്ചുകൊണ്ടുതന്നെ പറയട്ടെ, ആ ചിത്രം (തിരുരൂപം) ശക്തിയുള്ളതാണ്. ദുരിതത്തെ അഭിമുഖീകരിക്കുമ്പോൾ അവിടത്തെ ജനസമൂഹം പ്രകടിപ്പിക്കുന്ന വിശ്വാസവും ശുഭാപ്തിവിശ്വാസവുമെല്ലാം അതിൽ നമുക്ക് കാണാനുമാകും.’
‘ലോട്ടാ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥമായ സാൻ ആൻഡ്രസ്, പ്രൊവിഡൻസിയ ദ്വീപുകളിലാണ് അദ്ദേഹം സന്ദർശനത്തിനെത്തിയത്. വലിയ നാശനഷ്ടങ്ങളാണ് രാജ്യത്തുണ്ടായത് നിരവധി വീടുകൾ പൂർണമായും തകർന്നു. ഭാഗികമായി തകർന്ന വിടുകളുടെ എണ്ണം ആയിരത്തിൽ അധികമാണ്. അടിസ്ഥാന സൗകര്യങ്ങളെല്ലാംതന്നെ തകർന്നു.
രണ്ട് പേർ മരണപ്പെട്ടെന്നും ഒരാളെ കാണാതായെന്നും പ്രസിഡന്റ് വ്യക്തമാക്കി. കത്തോലിക്കാ വിശ്വാസിയും മരിയഭക്തനുമായ അദ്ദേഹം, ഇതിനുമുമ്പും ക്രിസ്തുവിശ്വാസം പരസ്യമായി സാക്ഷിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *