കറാച്ചി: കറാച്ചി നഗരത്തിലെ സുപ്രധാന ഭാഗമായ ക്ലിഫ്‌സ്റ്റോണിന് സമീപത്തെ റോഡ് ഇനി അറിയപ്പെടുന്നത് ക്രിസ്ത്യൻ സന്യാസിനിയുടെ പേരിലാകും- ബർക്മാൻസ് റോഡ്. ഏതാണ്ട് ആറ് പതിറ്റാണ്ടുകാലം പാക്കിസ്ഥാനിലെ വിദ്യാഭ്യാസരംഗത്ത് ചെയ്ത സ്തുത്യർഹ സേവനത്തിനുള്ള ആദരസൂചകമായാണ് കറാച്ചി ഭരണകൂടത്തിന്റെ ഈ നടപടി. പാക് പ്രസിഡന്റ് നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ ‘സീതാര ഇക്വയ്ദ് ഇ ആസാം’ പുരസ്‌കാരം നേടിയ സിസ്റ്റർ ബർക്മാൻസ് ഐറിഷ് സ്വദേശിയാണെന്നതും ശ്രദ്ധേയം.
അയർലൻഡിലെ ക്ലെയറിൽ 1930ൽ ജനിച്ച ബർക്മാൻസ് 1951ലാണ് ലണ്ടനിലെ ‘ജീസസ് ആൻഡ് മേരി’ കോൺവെന്റിൽ സന്യാസ അർത്ഥിനിയായത്. 24-ാം വയസിൽ പാകിസ്ഥാനിലെത്തിയ സിസ്റ്റർ 58 വർഷം അധ്യാപികയായി സേവനം ചെയ്തു. ഈ മേഖലയിൽ നിർവഹിച്ച നിസ്വാർത്ഥ സേവനം, സമൂഹത്തിനുതന്നെ മാതൃകയായ സന്യാസിനി എന്ന നിലയിലേക്ക് സിസ്റ്റർ ബർക്മാൻസിനെ ഉയർത്തി.
ലാഹോർ, മൗറി, കറാച്ചി എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ അധ്യാപികയായിരുന്ന സിസ്റ്ററിന്റെ ശിഷ്യഗണത്തിൽ മുസ്ലീം, ഹിന്ദു, പാഴ്‌സി, ക്രിസ്ത്യൻ കുടുംബങ്ങളിൽനിന്നുള്ളവരുണ്ട്. ആയിരക്കണക്കിനുവരുന്ന ശിഷ്യഗണത്തിൽ പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ, നോബൽ സമ്മാന ജേതാവ് നേർഗിസ് മവാൽവാല ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഉണ്ടെന്നതും ശ്രദ്ധേയം.
2012ലാണ് ‘സീതാര ഇക്വയ്ദ് ഇ ആസാം’ പുരസ്‌കാര സമ്മാനിതയായത്. പാക്കിസ്ഥാനിലെ അധ്യാപന രംഗത്തും മതന്താര ബന്ധങ്ങളിലും നൽകിയ സ്തുത്യർഹ സംഭാവനകൾ കണക്കിലെടുത്ത് 2019ൽ ലണ്ടനിലെ സെന്റ് മേരീസ് യൂണിവേഴ്‌സിറ്റി ‘ബനഡിക്ട് മെഡൽ’ നൽകി ആദരിച്ചിരുന്നു. 89 വയസുള്ള സിസ്റ്റർ കറാച്ചിയിലെ മഠത്തിൽ വിശ്രമ ജീവിതത്തിലാണിപ്പോൾ.
Leave a Comment
Your email address will not be published. Required fields are marked with *