സാവോ പോളോ: പ്രാണവായുവിനായി കൃത്രിമ ശ്വസനോപകരണത്തെ ആശ്രയിക്കേണ്ട ഗുരുതര രോഗാവസ്ഥയിലാണെങ്കിലും ദൈവാശ്രയബോധത്തോടെ തീവ്രപരിചരണ വിഭാഗത്തിലും ദിവ്യബലി അർപ്പണം തുടരുന്ന വൈദികനെക്കുറിച്ചുള്ള വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ബ്രസീലിൽനിന്നുള്ള ഫാ. മർലോൺ മെസിയോയാണ് ആ വൈദികൻ. ശ്വസനപ്രക്രിയ താറുമാറാക്കുന്ന അസാധാരണ നാഡീരോഗ ബാധിതനാണ് ഇദ്ദേഹം.
തീവ്രപരിചരണ വിഭാഗത്തിലെ ആശുപത്രിക്കിടക്കയിൽ ചാരിയിരുന്ന് അദ്ദേഹം ദിവ്യബലി അർപ്പിക്കുന്ന ചിത്രം നവംബർ 20ന് സഹോദരൻ പൗലോ ഗുസ്താവോ, പ്രാർത്ഥനാഭ്യർത്ഥനയോടെ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. നവംബർ 17നാണ് സാവോ പോളോയിലെ ആശുപത്രിയുടെ ഐ.സി.യുവിൽ ഫാ. മർലോൺ പ്രവേശിപ്പിക്കപ്പെട്ടത്. രോഗാവസ്ഥ ഗുരുതരമായി തുടരുമ്പോഴും ഒറ്റ സങ്കടമേ ഇദ്ദേഹത്തിനുള്ളൂ- ‘കൃത്രിമ ശ്വസനോപകരണം ദിവ്യബലി അർപ്പിക്കുമ്പോൾ ബുദ്ധിമുട്ടിക്കുന്നുണ്ട്.’
‘ഫാ. മർലോൺ മെസിയോ വളരെ ഗുരുതരമായ അവസ്ഥയിലും ആഗ്രഹിക്കുന്ന ഏക കാര്യം വിശുദ്ധ കുർബാന അർപ്പിക്കണം എന്നതാണ്. തന്റെ പൗരോഹിത്യ ജീവിതത്തിന്റെ 20 വർഷത്തിനിടയിൽ ഇതുവരെ ഒറ്റ ദിവസം പോലും വിശുദ്ധ കുർബാന അർപ്പണം അദ്ദേഹം മുടക്കിയിട്ടില്ല. ആശുപത്രിയിൽ മുഴുവൻ സമയവും ഞങ്ങളുടെ അമ്മ കൂടെത്തന്നെയുണ്ട്,’ പൗലോ ഗുസ്താവോ പറഞ്ഞു.
എല്ലാവർക്കും വേണ്ടി ഫാ. മാർലോ പ്രാർത്ഥിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കണമെന്നും അറിയിച്ചുകൊണ്ട് ഗുസ്താവോ ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ലോകമെങ്ങും അനേകരാണ് അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥനകൾ ഉയർത്തുന്നത്. അതിന്റെ ഫലമായി ആരോഗ്യത്തിലുണ്ടായ നേരിയ പുരോഗതി അറിയിച്ച് നവംബർ 22നും ഗുസ്താവോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഉപകരണത്തിന്റെ സഹായത്തോടെയാണ് ശ്വസനപ്രക്രിയ നടക്കുന്നതെങ്കിലും പൊതുവായ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നാണ് അദ്ദേഹം കുറിച്ചത്. അതോടൊപ്പം പ്രാർത്ഥനകൾ തുടരണമെന്നും അഭ്യർത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *