മെക്‌സിക്കോ സിറ്റി: ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്‌സിക്കോയിൽ കോവിഡ് ബാധിതരായി ഇതുവരെ 108 വൈദികർ മരണപ്പെട്ടെന്ന് ഔദ്യോഗിക റിപ്പോർട്ട്. മെക്‌സിക്കൻ കത്തോലിക്കാ മെത്രാൻ സമിതിയെ ഉദ്ധരിച്ച് കത്തോലിക്കാ മാധ്യമമായ ‘മൾട്ടിമീഡിയ കാത്തലിക് സെന്ററാ’ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ, ഒരു ബിഷപ്പും ആറ് സന്യസ്തരും എട്ട് ഡീക്കന്മാരും കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുണ്ട്. ഇതുകൂടി ഉൾപ്പെടുത്തുമ്പോൾ മരണമടഞ്ഞ അജപാലന- ആത്മീയ ശുശ്രൂഷകരുടെ എണ്ണം 123 വരും.
‘നവംബർ ഒന്നിനും 20നും ഇടയിൽമാത്രം 11 വൈദികരാണ് മരണപ്പെട്ടത്. ഇതുവരെ 10 ബിഷപ്പുമാർ രോഗബാധിതരായി. ഒരാൾ മരണമടഞ്ഞു. ഏഴുപേർ രോഗവിമുക്തരോ ഗുരുതരാവസ്ഥയിൽനിന്ന് മുക്തരോ ആയി. രണ്ടു പേരുടെ സ്ഥിതി ഗുരുതരമാണ്. രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം വർദ്ധിക്കുകയാണ്. രോഗബാധ മന്ദഗതിയിലായതായി ആരോഗ്യ അധികൃതർ വാദിക്കുന്നുണ്ടെങ്കിലും അപ്രകാരമല്ല സ്ഥിതി. വൈറസ് വ്യാപനവും അതുമൂലമുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാൻ ചില സംസ്ഥാനങ്ങൾ നടപടികൾ കർശനമാക്കിയിട്ടുണ്ട്, ‘ റിപ്പോർട്ട് വ്യക്തമാക്കി.
ഫെഡറൽ ഹെൽത്ത് അഥോറിറ്റിയുടെ അനാസ്ഥയാണ് സ്ഥിതിഗതികൾ ഭീതിതമായി തുടരാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. മഹാമാരി നിയന്ത്രണത്തിലാണെന്ന് വാദിക്കുമ്പോഴും മെക്‌സിക്കോയിൽ മരണപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തിലെത്തുന്നു എന്നതാണ് യാഥാർത്ഥ്യം. വിവിധ മാധ്യമങ്ങളുടെ വിശകലനങ്ങൾ കണക്കിലെടുക്കുമ്പോൾ മഹാമാരി നിയന്ത്രിക്കാനുള്ള ശ്രമത്തിൽ മെക്‌സിക്കൻ ഭരണകൂടം പരാജയപ്പെട്ടെന്ന നിഗമനമാണ് എത്തിച്ചേരാനാകുന്നതെന്നും ‘മൾട്ടിമീഡിയ കാത്തലിക് സെന്റർ’ ചൂണ്ടിക്കാട്ടുന്നു.
Leave a Comment
Your email address will not be published. Required fields are marked with *