കരാക്കാസ്: കൂദാശാ പരികർമങ്ങൾക്ക് അവസരം കുറയുന്ന മഹാമാരിക്കാലത്ത് കുമ്പസാരത്തിനായി വിശേഷാൽ ദിനമൊരുക്കി വെനസ്വേലൻ രൂപത. തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ സാൻ ക്രിസ്റ്റബൽ രൂപത ക്രമീകരിച്ച കുമ്പസാര ദിനത്തിൽ പങ്കെടുത്ത് നല്ല കുമ്പസാരം നടത്തിയത് നൂറൂകണക്കിന് വിശ്വാസികളാണ്. ദിവ്യകാരുണ്യ ആരാധനയുടെ സാന്നിധ്യത്തിലായിരുന്നു കുമ്പസാരം എന്നതും സവിശേഷതയായി.
നവംബർ 29ന് ആരംഭിക്കുന്ന പുതിയ ആരാധനാക്രമ വർഷത്തിന് മുന്നോടിയായാണ് ബിഷപ്പ് മരിയോ മൊറോണ്ടോ ‘കരുണയുടെ വിരുന്ന്’ എന്ന പേരിൽ കുമ്പസാരദിനം പ്രഖ്യാപിച്ചത്. രൂപതയുടെ ആസ്ഥാന ദൈവാലയമായ സാൻ ക്രിസ്റ്റൊബൽ കത്തീഡ്രലിന്റെ തിരുമുറ്റത്തും സമീപത്തുള്ള ചത്വരത്തിലുമായിരുന്നു കുമ്പസാരിക്കാനുള്ള ക്രമീകരണം.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രൂപതയിൽനിന്നുള്ള 40 വൈദികരാണ് അനുരജ്ഞന കൂദാശയ്ക്ക് നേതൃത്വം വഹിച്ചത്. ദൈവാലയത്തിന്റെ മുന്നിൽ സ്ഥാപിച്ച കുരിശുരൂപത്തോട് ചേർന്ന് പ്രത്യേകം ക്രമീകരിച്ച പീഠത്തിലാണ് ദിവ്യകാരുണ്യ ആരാധന എഴുന്നള്ളിച്ചുവെച്ചത്. കുമ്പസാരത്തിനുമുമ്പും ശേഷവും ദിവ്യകാരുണ്യ സന്നിധിയിൽ വിശ്വാസീസമൂഹം കുറേയേറെ സമയം ചെലവഴിക്കുകയും ചെയ്തു.
‘രാവിലെ മുതൽ നിരവധിപേർ പ്രാർത്ഥിക്കാനെത്തിയതും കുമ്പസാരത്തിന് തയാറായതുമെല്ലാം ആനന്ദദായകമായ കാഴ്ചയാണ്. പ്രാർത്ഥനയും ജപമാല അർപ്പണവുമായി അവരെല്ലാം ദിവ്യകാരുണ്യനാഥനുമുന്നിൽ സമയം ചെലവിട്ടു. ദൈവാലയത്തിന്റെ പടവുകളിൽ മുട്ടുകുത്തിയും ദൈവാലയങ്കണത്തിലും നടപ്പാതകളിലും പ്രാർത്ഥനയോടെ നിലയുറപ്പിച്ച് അനേകർ നല്ല കുമ്പസാരത്തിനുള്ള അവസരം വിനിയോഗിച്ചു,’ അദ്ദേഹം പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *