അബൂജ: നൈജീരിയയിലെ അബൂജയിൽനിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ വൈദികന്റെ സുരക്ഷിതമായ മോചനത്തിനായി പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ച് അബൂജ ആർച്ച്ബിഷപ്പ് ഇഗ്നേഷ്യസ് കെയ്ഗാമ. ഫാ. മാത്യു ഡാജോയെ നവംബർ 22നാണ് താമസസ്ഥലത്തുനിന്ന് ആയുധധാരികളുടെ സംഘം തട്ടിക്കൊണ്ടുപോയത്. മോചനത്തിനുള്ള ശ്രമങ്ങൾ പൊലീസിന്റെ നേതൃത്വത്തിൽ നടക്കുകയാണെന്നും അതിരൂപതാ നേതൃത്വം വ്യക്തമാക്കി.
പീഡിത ക്രൈസ്തവർക്കായി നവംബർ 25ന് ഓൺലൈനിൽ സംഘടിപ്പിച്ച ഒരു പ്രോഗ്രാമിൽവെച്ചാണ് തട്ടിക്കൊണ്ടുപോയ വൈദികന്റെ മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് ആർച്ച്ബിഷപ്പ് അഭ്യർത്ഥിച്ചത്: ‘അബൂജയിലെ എന്റെ വൈദികനെ തട്ടിക്കൊണ്ടുപോയി. അദ്ദേഹം ഇപ്പോഴും തടവിലാണ്. സുരക്ഷിതമായ മോചനത്തിനായി ദയവായി പ്രാർത്ഥിക്കുക.’
സെന്റ് ആന്റണീസ് ദൈവാലയം സ്ഥിതിചെയ്യുന്ന യാങ്കോജി പട്ടണത്തിന് നേരെയുണ്ടായ ആക്രമണത്തിനിടെയാണ് ഫാ. ഡാജോയെ തട്ടിക്കൊണ്ടുപോയത്. വൈദികന്റെ താമസസ്ഥത്ത് എത്തിയ അവർ റെയ്ഡ് നടത്തുകയും 30 മിനിറ്റോളം ഇടയ്ക്കിടെ വെടിവെക്കുകയും ചെയ്തു. ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയിൽ പതിവാകുകയാണെന്നും വൈദികരും സെമിനാരി വിദ്യാർത്ഥികളും മാത്രമല്ല അൽമായരും ഇതിന് ഇരയാകുന്നുണ്ടെന്നും ആർച്ച്ബിഷപ്പ് വെളിപ്പെടുത്തി.
തീവ്രവാദ ഗ്രൂപ്പകളിൽനിന്നും ക്രിമിനലുകളിൽനിന്നും തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വയ്ക്കൽ, കൊലപാതകം തുടങ്ങിയ വിവിധ തരത്തിലുള്ള ആക്രമണങ്ങളാണ് ഇവിടത്തെ ക്രൈസ്തവർക്ക് നേരിടേണ്ടി വരുന്നത്. ഒട്ടുമിക്ക അക്രമങ്ങൾക്ക് പിന്നിലും ബോക്കോ ഹാരാം തീവ്രവാദികളാണ്. കഴിഞ്ഞ വർഷങ്ങളിലായി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ അനേകർ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും അറിയാനാവാത്ത സ്ഥിതിയാണുള്ളത്.
Leave a Comment
Your email address will not be published. Required fields are marked with *