ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ക്രൈസ്തവർക്കുനേരെയുണ്ടായ ഇസ്ലാമിക തീവ്രവാദി അക്രമണത്തിൽ നാല് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഒരാളെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. വാളും തോക്കുമായി ഇരച്ചെത്തിയ സംഘം നിരവധിപേരെ അക്രമിക്കുകയും പ്രാർത്ഥനയ്ക്ക് ഉപയോഗിക്കുന്ന ഒരു കെട്ടിടം ഉൾപ്പെടെ നിരവധി ഭവനങ്ങൾ അഗ്‌നിക്കിരയാക്കിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെൻട്രൽ സുലവേസി പ്രവിശ്യയിലെ ലെംബാന്റോംഗോവ ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു ആക്രമണം.
ദൃക്‌സാക്ഷി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ പൊലീസ് സേനാ വക്താവാണ് വിവരങ്ങൾ പുറത്തുവിട്ടത്. അക്രമത്തിന് പിന്നിൽ സുലവേസി ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ‘ഈസ്റ്റ് ഇന്തോനേഷ്യ മുജാഹിദ്ദീനാ’ണെന്ന് (എം.ഐ.ടി) അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണ് ഈ അക്രമം.
തീവ്രവാദികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളെ കാണിച്ചതിലൂടെയാണ് എം.ഐ.ടിക്ക് പങ്കുണ്ടെന്ന നിഗമനത്തിൽ എത്തിച്ചേർന്നതെന്ന് പൊലീസ് നേതൃത്വം വ്യക്തമാക്കിയതായി വാർത്താ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഇന്തോനേഷ്യയിലെ ക്രിസ്ത്യാനികൾക്കുനേരെ മുമ്പും തീവ്രവാദി അക്രമണം ഉണ്ടായിട്ടുണ്ട്. ഐസിസുമായി ബന്ധമുള്ള ജമാ അൻഷറുത് ദൗലത്ത് 2018ൽ സുരബാ നഗരത്തിലെ ദൈവാലയത്തിൽ നടത്തിയ ചാവേർ അക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 12ൽപ്പരം പേരാണ് കൊല്ലപ്പെട്ടത്.
Leave a Comment
Your email address will not be published. Required fields are marked with *