മൊസ്യൂൾ: രക്ഷകന്റെ തിരുപ്പിറവി അനുസ്മരിക്കുന്ന ക്രിസ്മസ് പൊതുഅവധി ദിനമായി അംഗീകരിച്ച് ഇറാഖി ഭരണകൂടം. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ്, 98% ശതമാനം ഇസ്ലാം മതവിശ്വാസികളുള്ള ഇറാഖ് നിർണായകമായ ഈ നയതീരുമാനം കൈക്കൊണ്ടത്. ഫ്രാൻസിസ് പാപ്പയുടെ പര്യടനത്തിന് മാസങ്ങൾമാത്രം ശേഷിക്കേ ഉണ്ടായ പ്രഖ്യാപനം അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. സുരക്ഷാഭീഷണി പൂർണമായി അകന്നിട്ടില്ലെങ്കിലും ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തെ സന്തോഷത്തെടെ സ്വീകരിക്കുകയാണ് ഇറാഖി ക്രൈസ്തവർ. 2021 മാർച്ച് അഞ്ചുമുതൽ എട്ടുവരെയാണ് പേപ്പൽ പര്യടനം.
സമാനതകളില്ലാത്ത ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ സൃഷ്ടിച്ച മുറിവുകൾ ഉണക്കാൻ പ്രസിഡന്റ് ബർഹാം സാലിക്കിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കൈക്കൊള്ളുന്ന നിർണായക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ക്രിസ്മസ് ദിനം ഒറ്റത്തവണ മാത്രം പൊതുഅവധിയായി 2008ൽ ഇറാഖ് പ്രഖ്യാപിച്ചിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ദേശീയതലത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായില്ല. ദേശീയ അവധി ദിനങ്ങൾ പുനക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് 2018ൽ നടന്ന ചർച്ചയിൽ, ക്രിസ്മസ് പൊതുഅവധി ദിനമായി മാറ്റാൻ കാബിനറ്റ് അംഗീകാരം നൽകിയിരുന്നു.
അതുസംബന്ധിച്ച തീരുമാനത്തിലാണ് ഇപ്പോൾ പാർലമെന്റ് അംഗീകാരം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ, കഴിഞ്ഞ ഒക്‌ടോബറിൽ കൽദായ പാത്രിയാർക്കീസ് കർദിനാൾ ലൂയിസ് റാഫേൽ സാകോ നടത്തിയ ഇടപെടലും നിർണായകമായി എന്നാണ് വിലയിരുത്തൽ. പ്രസിഡന്റ് ബർഹാം സാലിഹുമായുള്ള കൂടിക്കാഴ്ചയിൽ, ക്രിസ്മസ് ദിനം പൊതു അവധിയാക്കണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചിരുന്നു.
2018 ഒക്ടോബറിൽ പ്രസിഡന്റായി ബർഹാം സാലിഹ് തിരഞ്ഞെടുക്കപ്പെട്ടശേഷം, ക്രൈസ്തവരെകൂടി ഉൾക്കൊള്ളുന്ന സമൂഹനിർമിതിയിലാണ് ഭരണകൂടം ശ്രദ്ധയൂന്നുന്നത്. ഐസിസ് അധിനിവേശംമൂലം പലായനം ചെയ്ത ക്രൈസ്തവരുടെ തിരിച്ചുവരവിന് രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത നിരവധി തവണ ആവർത്തിക്കുകയും ചെയ്തു അദ്ദേഹം. ഗ്രേറ്റ് ബ്രിട്ടണിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയ ഇറാഖി കുർദ്ദിഷ് വംശജനായ ബർഹാം സാലി മുൻ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കാലത്ത് ഇറാഖിൽ നിന്നും നാടുകടത്തപ്പെട്ട വ്യക്തിയാണ്.
Leave a Comment
Your email address will not be published. Required fields are marked with *