ക്രാക്കോ: സർക്കാർ നിർദേശങ്ങൾ പാലിച്ചും ജാഗ്രത കൈവിടാതെയും ജനങ്ങൾ ‘ത്രീ കിംഗ്സി’ന് ഒപ്പം ഉണ്ണീയേശുവിനെ വണങ്ങാനെത്തിയപ്പോൾ പോളണ്ടിലെ എപ്പിഫനി തിരുനാൾ മഹാമാരിക്കാലത്തും സംതിംഗ് സ്പെഷൽ! പൂജ്യരാജാക്കന്മാർ ഉണ്ണീശോയെ വണങ്ങാനെത്തിയത് അനുസ്മരിക്കുന്ന ‘എപ്പിഫനി’ (പ്രത്യക്ഷീകരണ) തിരുനാളിൽ, നഗര ഗ്രാമ ഭേദമെന്യേ സംഘടിപ്പിക്കുന്ന ഘോഷയാത്ര പോളിഷ് പാരമ്പര്യത്തിന്റെ ഭാഗമാണ്.
മഹാമാരിയുടെ ഭീഷണി അകന്നിട്ടില്ലെങ്കിലും ക്രിസ്മസ് ആഘോഷത്തിന്റെ അവിഭാജ്യഭാഗമായ, ‘ഒർസാക്ക് ട്രച്ച് ക്രോളി’ എന്ന് പോളിഷ് ജനത വിളിക്കുന്ന പ്രദക്ഷിണത്തിന് 667 നഗരങ്ങളാണ് ഇത്തവണ വേദിയായത്. ‘ഇന്ന് ആനന്ദത്തിന്റെ ദിനം’ എന്നതായിരുന്നു ഈ വർഷത്തെ ആപ്തവാക്യം. കഴിഞ്ഞവർഷത്തെക്കാൾ കൂടുതലായി ഈ വർഷം 200ൽപ്പരം നഗരങ്ങളിൽ പ്രദക്ഷിണം സംഘടിപ്പിക്കപ്പെട്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
ദൈവാലയങ്ങളിൽനിന്ന് നിരത്തുവക്കിലെ പുൽക്കൂട്ടിലേക്ക് നടത്തിയ ഘോഷയാത്രയിൽ അകഴിഞ്ഞ വർഷത്തേതിൽനിന്ന് വ്യത്യസ്ഥമായി കൂടുതൽ പേർ പങ്കെടുത്തതും ശ്രദ്ധേയമായി. ദിവ്യബലി അർപ്പണത്തിനുശേഷം ക്രിസ്മസ് കാരളിന്റെ അകമ്പടിയോടെയാണ് ജ്ഞാനികളുടെ സംഘം നിരത്തുകളിലെ പുൽക്കൂട്ടിലെത്തി ഉണ്ണിയേശുവിനെയും തിരുക്കുടുംബത്തെയും വണങ്ങിയത്. ഈ പ്രദക്ഷിണം നിരത്തുകൾ കേന്ദ്രീകരിച്ചുള്ള സുവിശേഷവത്ക്കരണത്തിന്റെ ബാഗമാണെന്ന് ‘ത്രീ കിംഗ്‌സ് പരേഡ് ഫൗണ്ടേഷൻ പ്രസിഡന് പിയറ്റർ ഗിയെർറ്റിച്ച് അഭിപ്രായപ്പെട്ടു.
ചില സ്ഥലങ്ങളിൽ പൂജ്യരാജാക്കന്മാരുടെ യാത്ര കുതിരപ്പുറത്തായിരുന്നു. എല്ലാ വർഷത്തെയും പോലെ ഫ്രാൻസിസ് പാപ്പയുടെ അനുഗ്രഹാശിസുകളും ഘോഷയാത്രയ്ക്കുണ്ടായെന്ന് ഫാ. പവൽ പറഞ്ഞു. കുടുംബ ഘോഷയാത്രകൾ, ദൈവാലയങ്ങളിലെ കാരൾ എന്നിവയും എപ്പിഫനിയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. 2020ൽ 900 നഗരങ്ങളിലായി 13 ലക്ഷം പേരാണ് എപ്പിഫനി ഘോഷയാത്രയിൽ പങ്കെടുത്തത്.
Leave a Comment
Your email address will not be published. Required fields are marked with *