വത്തിക്കാൻ സിറ്റി: കുടുംബങ്ങളുടെ കൃപ തിരിച്ചറിഞ്ഞ് കുടുംബജീവിതത്തിൽ ശുശ്രൂഷ ആരംഭിക്കാമെന്ന് ഉദ്‌ബോധിപ്പിച്ച് കർദിനാൾ കെവിൻ ജെ. ഫാരെൽ. മാമ്മോദീസായിലൂടെയും വിവാഹമെന്ന കൂദാശയിലൂടെയും കത്തോലിക്കാ കുടുംബങ്ങൾക്ക് ഒരു പ്രത്യേക കൃപ ലഭിക്കുന്നുണ്ട്. ആ കൃപ പലപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സഭയുടെ സമ്മാനമാണതെന്നും അൽമായർക്കും കുടുംബത്തിനും ജീവനുംവേണ്ടിയുള്ള വത്തിക്കാൻ സമിതിയുടെ തലവൻ കർദിനാൾ കെവിൻ ജെ. ഫാരെൽ വ്യക്തമാക്കി. 2021 കുടുംബ വർഷമാണെന്ന ഫ്രാൻസിസ് പാപ്പയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് വത്തിക്കാൻ ദിനപത്രത്തിൽ സന്ദേശമെഴുതുകയായിരുന്നു അദ്ദേഹം.
കൊവിഡ് മഹാമാരി വളരെ ഗുരുതരമായ സാമൂഹിക, ആരോഗ്യ, ആത്മീയ പ്രതിസന്ധികളെ നേരിട്ടപ്പോൾ പരസ്പരം ആവശ്യമായതും അടിസ്ഥാനവും യഥാർത്ഥവുമായ ഒന്നാണ് കുടുംബബന്ധമെന്നും അത് സ്‌നേഹത്തോടും ഏകാന്തതയോടും നിശ്ചയദാർഡ്യത്തോടുംകൂടി പരിപാലിക്കേണ്ടതാണെന്നും കൊവിഡ് തെളിയിച്ചുകാണിച്ചു. മാത്രമല്ല, കുടുംബങ്ങളുടെ ബലഹീനതകളിലും ഏറ്റവും അടിയന്തിര ആവശ്യങ്ങളിലും സഭ കൂടുതൽ ഇടപെടേണ്ടതിനെക്കുറിച്ചും പകർച്ചവ്യാധി മുന്നറിയിപ്പ് നല്കിയെന്നും അദ്ദേഹം പറഞ്ഞു.
വിവാഹബന്ധങ്ങളിലെ പ്രതിസന്ധികൾ, കുടുംബാഗംങ്ങൾക്കിടയിലെ അക്രമസ്വഭാവം, കുട്ടികളെ വളർത്തേണ്ട രീതികൾ, ഏകാന്തത, കൂദാശകളെക്കുളിച്ചുള്ള അറിവുകേടുകൾ സർവോപരി, വിശ്വാസവും പ്രായോഗിക ജീവിതവും തമ്മിലുള്ള അപ്രതീക്ഷിത വിള്ളൽ എന്നീ മേഖലകളിലും സഭ ചൊലുത്തേണ്ട ഇടപെടലിനെക്കുറിച്ചും കൊവിഡ് കാലം ഉദ്‌ബോധിപ്പിക്കുന്നുണ്ട്.
ദ്രുതഗതിയിൽ സംസ്‌കാരങ്ങൾക്ക് മാറ്റംവരുകയും മൂല്യങ്ങൾ സമൂലമായി വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ കുടുംബശുശ്രൂഷകൾ പൂർണ്ണമായും പുനക്രമീകരിക്കേണ്ടതുണ്ട്. അതിനുവേണ്ടി പുതിയ കോഴ്‌സുകളോ സംഘടിതമായ പ്രവർത്തനങ്ങളോ ആവിഷ്‌കരിക്കുകയല്ല, മറിച്ച് മാമോദീസായിലൂടെയും വിവാഹത്തിലൂടെയും കുടുബങ്ങളിൽ അന്തർലീനമായിരിക്കുന്ന കൃപയുടെ ചാലുകൾ കണ്ടെത്താനും അവ ഗൃഹിക്കാനും ശ്രമിക്കുകയാണ് വേണ്ടത്.
ഈ സാഹചര്യത്തിൽ ഫ്രാൻസിസ് പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനം അമോറിസ് ലെത്തീസ്യ പഠിപ്പിക്കുന്നതുപോലെ കൂടുംബജീവിതത്തിന്റെയും കുടുംബബന്ധങ്ങളുടെയും കൃപയും അനുഗ്രഹവും സന്തേഷവും കണ്ടെത്താൻ വിശ്വാസികളെ സഹായിക്കുന്നതിന് വൈദികർക്കും സഭയിലെ മറ്റ് അധികാരികൾക്കും കടമയുണ്ടെന്നും കർദിനാൾ പറഞ്ഞു.
ദൈനംദിന ജീവിതത്തിൽനിന്നും തീരുമാനങ്ങളിൽ നിന്നും തങ്ങളുടെ വിശ്വാസത്തെ വേർതിരിക്കാനുള്ള പ്രലോഭനത്തെ അതിജീവിക്കാനും പരിശുദ്ധാത്മാവിന്റെ പ്രകാശത്തിൽ ജീവിതത്തെ നോക്കികാണാനും വിശ്വാസികൾക്ക് സഹായം ആവശ്യമാണ്. അയതിനാൽ കുടുംബങ്ങളെ ശ്രവിക്കാൻ സമയവും സന്നദ്ധതയും നല്കുന്ന ആർദ്രവും ആത്മീയ പിതൃത്വവുമുള്ള ഒരു മനോഭാവം വൈദികരുടെ ഭാഗത്തുനിന്നുമുണ്ടാകണം. കരുണയുടെയും സത്യത്തിന്റെയും വെളിച്ചത്തിൽ വിശ്വാസികളെ സ്വാഗതംചെയ്യാനും സംരക്ഷിക്കാനും മനസ്സിലാക്കാനും സമന്വയിപ്പിക്കാനും വൈദികർ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *