വാഷിംഗ്ടൺ ഡി.സി: ലോകരക്ഷകനായ ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി ലോകമെമ്പാടുമായി ഓരോ ദിനവും കൊല്ലപ്പെടുന്നത് 13 ക്രൈസ്തവർ. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുന്ന സന്നദ്ധസംഘടനയായ ‘ഓപ്പൺ ഡോർസി’ന്റെ ‘വേൾഡ് വാച്ച് ലിസ്റ്റ് 2021’ലാണ് നടുക്കുന്ന ഈ വിവരം. ദൈവാലയങ്ങൾ ഉൾപ്പെടെ ഓരോ ദിനവും 12 സഭാസ്ഥാപങ്ങൾ അക്രമിക്കപ്പെടുന്നുണ്ടെന്നും 12 ക്രൈസ്തവർ അന്യായമായ അറസ്റ്റിനും അഞ്ചു ക്രൈസ്തവർ തട്ടിക്കൊണ്ടുപോകലിനും ഇരയാകുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ പട്ടികയിൽ തുടർച്ചയായി 20-ാം വർഷവും ഉത്തര കൊറിയതന്നെയാണ് ഒന്നാമത്.
2019 നവംബർ ഒന്ന് മുതൽ 2020 ഒക്ടോബർ 31 വരെയുള്ള സംഭവങ്ങളെ ആസ്പദമാക്കി തയാറാക്കിയ റിപ്പോർട്ട്, ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിലുള്ള കുതിച്ചുകയറ്റം വ്യക്തമാക്കുന്നതാണ്. ലോകമെമ്പാടുമായി 309 മില്യൺ ക്രൈസ്തവർ കടുത്ത പീഡനങ്ങൾ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. മുൻ റിപ്പോർട്ടിൽ ഇത് 260 മില്യണായിരുന്നു. പഠനവിധേയമാക്കിയ 50 രാജ്യങ്ങളുടെ പട്ടികയിൽനിന്നുള്ള വിവരങ്ങളാണിത്. ഇതിന് പുറമെ ക്യൂബ, ശ്രീലങ്ക, യു.എ.ഇ ഉൾപ്പെടെയുള്ള 24 രാജ്യങ്ങളിൽനിന്നുള്ള 31 മില്യൺ ക്രൈസ്തവരും വെല്ലുവിളി നേരിടുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആദ്യ 10 രാജ്യങ്ങളുടെ പട്ടികയിൽ മുൻ വർഷത്തെ റിപ്പോർട്ടിൽനിന്ന് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. ആറു വർഷമായി പട്ടികയിൽ ഉണ്ടായിരുന്ന സുഡാൻ നീക്കം ചെയ്യപ്പെടുകയും നൈജീരിയ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തതാണ് മാറ്റം. ഒൻപതാം സ്ഥാനത്താണ് നൈജീരിയ. ഇന്ത്യയാണ് 10-ാം സ്ഥാനത്ത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഇന്ത്യ തന്നെയായിരുന്നു 10-ാം സ്ഥാനത്ത്. അഫ്ഗാനിസ്ഥാൻ, സൊമാലിയ, ലിബിയ, പാക്കിസ്ഥാൻ, എരിത്രിയ, യെമൻ, ഇറാൻ എന്നിവയാണ് 10 രാജ്യങ്ങളുടെ പട്ടികയിലുള്ള മറ്റുള്ളവ.
Leave a Comment
Your email address will not be published. Required fields are marked with *