വത്തിക്കാൻ സിറ്റി: വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിൽ കേരളത്തിലെ സഭയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ സമ്മാനം- ഒരു കാലഘട്ടത്തിൽ കേരള കത്തോലിക്കാ സഭയുടെതന്നെ ഭരണസിരാ കേന്ദ്രമായിരുന്ന വരാപ്പുഴ ദ്വീപിലെ മൗണ്ട് കാർമൽ ആൻഡ് സെന്റ് ജോസഫ് ദൈവാലയത്തെ ഫ്രാൻസിസ് പാപ്പ മൈനർ ബസിലിക്കയായി ഉയർത്തി. കർമല മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും നാമധേയത്തിലാണ് ഈ ബസിലിക്ക അറിയപ്പെടുക. വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഭാരതത്തിലെ പ്രഥമ മൈനർ ബസിലിക്കയായിരിക്കും പ്രസ്തുത ദൈവാലയം.
വരാപ്പുഴ അതിരൂപതയുടെ ഭരണസിരാകേന്ദ്രം എറണാകുളം നഗരത്തിലേക്ക് മാറ്റുന്നതുവരെ, അതിരൂപതയുടെ കത്തീഡ്രലായിരുന്നു പെരിയാർ നദിക്ക് അഭിമുഖമായി നിലകൊള്ളുന്ന ഈ ദൈവാലയം. 16-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കർമലീത്ത മിഷണറിമാരാണ് ഗോത്തിക് ശൈലിയിൽ ദൈവാലയം പണികഴിപ്പിച്ചത്.ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളവരാണ് കർമലീത്ത (ഒ.സി.ഡി.) മിഷണറിമാർ. വരാപ്പുഴ ദൈവാലയത്തോട് ചേർന്ന് കർമലീത്ത സന്യസികളുടെ ആശ്രമവും സ്ഥിതി ചെയ്യുന്നുണ്ട്.
ഇതോടെ കേരളത്തിലെ ബസിലിക്കകളുടെ എണ്ണം 10 ആയി. എറണാകുളം സെന്റ് മേരീസ്, തൃശ്ശൂർ ഔർ ലേഡി ഓഫ് ഡോളറസ്, അങ്കമാലി സെന്റ് ജോർജ്, ചമ്പക്കുളം സെന്റ് മേരീസ് എന്നിവ സീറോ മലബാർ സഭയുടെ കീഴിലും, കൊച്ചി സാന്താക്രൂസ്, വല്ലാർപാടം ഔർ ലേഡി ഓഫ് റാൻസം, ആലപ്പുഴ സെന്റ് ആൻഡ്രൂസ്, പള്ളിപ്പുറം ഔർ ലേഡി ഓഫ് സ്‌നോ, വരാപ്പുഴ മൗണ്ട് കാർമൽ ആൻഡ് സെന്റ് ജോസഫ് എന്നിവ ലത്തീൻ സഭയുടെ കീഴിലും തിരുവനന്തപുരം സെന്റ് മേരി ക്യൂൻ ഓഫ് പീസ് സീറോ മലങ്കര സഭയുടെ കീഴിലുമാണുള്ളത്.
Leave a Comment
Your email address will not be published. Required fields are marked with *