വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ വിഭൂതി തിരുനാൾ തിരുക്കർമങ്ങൾ ഇത്തവണ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രമീകരിക്കുമ്പോൾ, സംഭവിക്കുന്നത് അസാധാരണമായ മാറ്റം. വത്തിക്കാനിൽനിന്ന് ഏതാണ്ട് ഏഴ് കിലോമീറ്റർ അകലെയുള്ള അവന്റൈൻ കുന്നിലെ സെന്റ് ആൻസെലം ദൈവാലയം, സാൻ സബീന ബസിലിക്ക എന്നിവിടങ്ങളിലായാണ് പാപ്പമാർ പതിവായി വിഭൂതി ശുശ്രൂഷ നയിക്കുന്നത്. എന്നാൽ,മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ വേദി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റുകയായിരുന്നു.
ഫെബ്രുവരി 17ന് പ്രാദേശികസമയം രാവിലെ 9.30നാണ് പേപ്പൽ തിരുക്കർമങ്ങൾ ആരംഭിക്കുക. തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും നിയന്ത്രണം ഉണ്ടാകും. അതേസമയം നോമ്പുകാലത്തിലെ വെള്ളിയാഴ്ചകളിൽ പതിവുള്ള നോമ്പുകാല പ്രഭാഷണത്തിൽ മാറ്റമുണ്ടാവില്ല. പേപ്പൽ ധ്യാനഗുരുവും കപ്പൂച്ചിൻ സഭാംഗവുമായ കർദിനാൾ റനിയേരൊ കന്തലമേസ്സയാണ് ധ്യാനം നയിക്കുക. ഫെബ്രുവരി 26, മാർച്ച് 5,12,26 എന്നി ദിനങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ധ്യാനപ്രസംഗങ്ങൾക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് സമീപമുള്ള പോൾ ആറാമൻ ഹാളാണ് വേദി.
റോമിലെ അവന്റൈൻ കുന്നിനും അവിടെ സ്ഥിതിചെയ്യുന്ന സാൻ സബീനാ ബസിലിക്കയ്ക്കും പുരാതനമായ ബെനഡിക്ടൈൻ ആശ്രമത്തിനും വലിയനോമ്പുമായി എന്താണ് ബന്ധം എന്നാവും ചിന്തിക്കുന്നതല്ലേ? ബന്ധമുണ്ട്, റോമിലെ അവന്റൈൻ കുന്നിൽ വിശുദ്ധ സബീനയുടെ നാമധേയത്തിലുള്ള ബസിലിക്കയിൽ വിഭൂതി തിരുനാളിൽ പാപ്പ കാർമികത്വം വഹിക്കുന്ന തിരുക്കർമങ്ങൾ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഇടക്കാലത്തുവെച്ച് നിന്നുപോയ ഈ പതിവ് 1960ൽ വിശുദ്ധ ജോൺ 23-ാമൻ പാപ്പ പുനസ്ഥാപിക്കുകയായിരുന്നു.
നഗരത്തിലെ പ്രധാന ദൈവാലയങ്ങൾ സന്ദർശിച്ച് പ്രാർത്ഥിക്കുക, അവിടെ ദിവ്യബലിയിൽ പങ്കുചേരുക എന്നിവ പുരാതന റോമാ നഗരത്തിൽ നിലവിലിരുന്ന തപസ് (നോമ്പ്) അനുഷ്~ാനത്തിന്റെ ഭാഗമാണ്. അതിൽ പ്രഥമവും പ്രധാനവുമാണ് അവന്റൈൻ കുന്നിലെ സെന്റ് സബീനാ ബസിലിക്കാ സന്ദർശനം. റോമിലെ ഏറ്റവും പുരാതനമായ ബെനഡിക്ടൈൻ സന്യാസ സമൂഹത്തിന്റെ കേന്ദ്രംകൂടിയാണ് അവന്റൈൻ കുന്നിലെ ആശ്രമം.
ഈ പുരാതന പാരമ്പര്യത്തിന്റെ ചുവടുപിടിച്ചാണ് വിശുദ്ധ പത്രോസിന്റെ പിൻഗാമി എല്ലാവർഷവും അവന്റൈൻ കുന്നിലെത്തുന്നത്. ബെനഡിക്ടൈൻ ആശ്രമത്തിൽനിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം ഒരു വിളിപ്പാട് അകലെയുള്ള സെന്റ് സബീനാ ബസിലിക്കയിൽ എത്തുന്നതോടെയാണ് തിരുക്കർമങ്ങൾ ആരംഭിക്കുക. പ്രദക്ഷിണത്തിന്റെ അന്ത്യത്തിൽ സാൻ സബീനയുടെ ബസിലിക്കയിൽവച്ചു നടത്തപ്പെടുന്ന ഭസ്മാശീർവാദം, ഭസ്മം പൂശൽ എന്നീ കർമങ്ങൾക്കുശേഷമാകും ദിവ്യബലി അർപ്പണം.
Leave a Comment
Your email address will not be published. Required fields are marked with *