വത്തിക്കാൻ സിറ്റി: നമുക്കു തന്ന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ദൈവം വിശ്വസ്തനാണെന്നും യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിച്ച് ഭാവിയെ കരുപ്പിടിപ്പിക്കാൻ ദൈവിക വാഗ്ദാനങ്ങളിൽ വിശ്വസിച്ച് മുന്നേറണമെന്നും ഫ്രാൻസിസ് പാപ്പ. അമേരിക്കയിലെ ലോസ് ആഞ്ചലസ് അതിരൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ മതബോധന സംഗമത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. മതബോധന കോൺഗ്രസിന്റെ 65-ാം വാർഷികം, യുവജന ദിനാചരണത്തിന്റെ 50-ാം വാർഷികം എന്നിവയോട് അനുബന്ധിച്ചായിരുന്നു സംഗമം.
മഹാമാരി ലോകത്ത് വിതച്ചിരിക്കുന്ന ക്ലേശങ്ങൾ നിരവധിയാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, സഹോദര്യം വളർത്തിയാൽ പ്രതിസന്ധികളെ നേരിടാനാകുമെന്നും ഓർമിപ്പിച്ചു. ആവശ്യത്തിലായിരിക്കുന്നവരെ തുണയ്ക്കാൻ സമരിയക്കാരന്റെ മനഃസ്ഥിതിയോടെ ഉടനടി സർവശക്തിയോടുംകൂടെ ഉണർന്നു പ്രവർത്തിക്കണം. ഔദാര്യപൂർണവും നന്ദി നിറഞ്ഞതുമായ സ്‌നേഹപ്രവൃത്തികൾ ആരുടെയും മനസ് അലിയിപ്പിക്കുന്നതും മായാത്ത മുദ്ര പതിപ്പിക്കുന്നതുമാണ്. അതിനാൽ ജീവിതത്തിന്റെ സാമൂഹിക ചുറ്റുപാടിലും മാനവികതയുടെ മനസാക്ഷിയിലും സാഹോദര്യം വളർത്തണമെങ്കിൽ വലിയ സാമീപ്യവും കരുതലും ഹൃദയവിശാലതയും ത്യാഗമനഃസ്ഥിതിയും അനിവാര്യമാണ്.
പ്രതിസന്ധികളിൽനിന്ന് ആർക്കും ഒറ്റയ്ക്കു പുറത്തുവരാനാവില്ലെന്ന യാഥാർത്ഥ്യം അംഗീകരിക്കണം. നാം പ്രതിസന്ധികളിൽനിന്ന് എപ്രകാരം പുറത്തുവരുന്നു എന്നത് നാം എപ്രകാരം അതിനെ അഭിമുഖീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പ്രതിവിധിയുടെ ഒരു മാർഗം സ്വീകരിക്കാൻ ജീവിത പ്രതിസന്ധി നമ്മെ വെല്ലുവിളിക്കുന്നുണ്ട്. അതിനെ സമീപിക്കുന്നത് ധീരമായോ കാരുണ്യത്തോടെയോ മഹത്തരമായോ ലാളിത്യത്തോടെയോ എന്നതിനെ ആശ്രയിച്ചായിരിക്കും അതിന്റെ ഫലപ്രാപ്തി.
ജീവിത സ്വപ്‌നങ്ങൾ നാം ഒരുമിച്ചാണ് രൂപപ്പെടുത്തുകയും വളർത്തിയെടുക്കുകയും യാഥാർത്ഥ്യമാക്കുകയും ചെയ്യേണ്ടത്. അതിനാൽ ആയുസും ആരോഗ്യവും തന്ന് നമ്മെ വിളിച്ച ദൈവത്തോട് നന്ദിയോടെ ക്രിയാത്മകമായി പ്രതികരിക്കണമെങ്കിൽ വിശ്വസാഹോദര്യത്തിനായി നാം ഓരോരുത്തരും ഹൃദയം തുറന്നു പരിശ്രമിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു. കഴിഞ്ഞ നാളുകളിൽ താൻ ദർശിച്ച സഹോദര്യത്തിന്റെ നന്മകളെ പ്രകീർത്തിക്കുകയും ത്യാഗപൂർണമായ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും ചെയ്തു പാപ്പ.
Leave a Comment
Your email address will not be published. Required fields are marked with *