സാവോ പോളോ: താൻ ഇപ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലാണെന്ന് അറിയാമെങ്കിലും ഒരൊറ്റ ആഗ്രഹമേ 10 വയസുകാരിയായ അവൾക്കുണ്ടായിരുന്നുള്ളൂ- ഈശോയെ നാവിൽ രുചിച്ചറിയണം. അവളുടെ ആഗ്രഹം സഫലമാക്കാൻ കുടുംബവും ആശുപത്രി അധികൃതരും ഒരേ മനസോടെ രംഗത്തിറങ്ങിയപ്പോൾ കാൻസർ വാർഡ് ബലിവേദിയായി മാറി. മാരക രോഗത്തിന്റെ പിടിയിലായിട്ടും പ്രത്യാശയോടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച ആ 10 വയസുകാരിയുടെ പേര്, മരിയാന തമ്പാസ്‌കോ.
ബ്രസീലിലെ സാവോ പോളോ നഗരത്തിലെ കാംപിനാസിലുള്ള ‘ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കൺട്രോൾ’ ആണ് വ്യത്യസ്ഥമായ ഈ ആദ്യകുർബാന സ്വീകരണത്തിന് വേദിയായത്. 2017ൽ, അവൾക്ക് ഏഴു വയസുള്ളപ്പോഴാണ് രക്താർബുദം സ്ഥിരീകരിച്ചത്. നീണ്ട കാലത്തെ ചിക്ത്‌സയ്ക്ക് ഒടുവിൽ രോഗ മുക്തി നേടി 2020 ജൂണിൽ ആശുപത്രിവാസത്തിന് വിട നൽകിയെങ്കിലും ആ ആശ്വാസത്തിന് നാളുകളുടെ ആയുസേ ഉണ്ടായുള്ളൂ. ആഗസ്റ്റിൽ രോഗം വീണ്ടും തലപൊക്കി. വീണ്ടും കീമോ തെറാപ്പിക്ക് വിധേയമായ മരിയാന മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി തയാറെടുക്കുകയാണ് ഇപ്പോൾ.
വേദന അലട്ടുമ്പോളും ഈശോയെ സ്വീകരിക്കണം എന്നത് അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. രോഗത്തിന്റെ അസ്വസ്ഥലകളെയെല്ലാം അതിജീവിച്ച് ആദ്യ കുർബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ അവൾ പൂർത്തിയാക്കുകയും ചെയ്തു. ‘പനി, വിശപ്പ് കുറവ്, ശരീരഭാരം കുറയുക എന്നീ അസ്വസ്ഥതകൾ അവളെ അലട്ടുന്നുണ്ട്. എന്നാൽ, മറ്റ് ലക്ഷണങ്ങളൊന്നും അവൾക്കില്ല. അസ്ഥി വേദനയോ ശരീരത്തിൽ മറ്റ് പാടുകളോ ഒന്നും കാണാനില്ല,’ മരിയാനയുടെ അമ്മ അഡ്രിയാന പറഞ്ഞു.
രോഗത്തിന്റെ രണ്ടാമത്തെ വരവിനെ തുടർന്ന് മരിയാനയ്ക്ക് കടുത്ത ഡോസിലുള്ള മൂന്ന് കീമോതെറാപ്പികൾ ചെയ്യേണ്ടി വന്നു. ജനുവരിയിൽ ഒരു മാസത്തെ മോണോതെറാപ്പിയും ചെയ്തു. ചികിത്‌സയുടെ അടുത്ത ഘട്ടത്തിലാണിപ്പോൾ. അതിന്റെ ഫലമായി മറിയാനയുടെ ആരോഗ്യത്തിൽ പുരോഗതി കണ്ടുതുടങ്ങിയിട്ടുണ്ട്. ഈശോയെ സ്വീകരിക്കാൻ അവസരം ലഭിച്ചത് അവളെ കൂടുതൽ ശക്തയാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം.
Leave a Comment
Your email address will not be published. Required fields are marked with *