യാങ്കൂൺ: ഭരണകൂടം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് ക്രിസ്തുവിശ്വാസം മാറോടുചേർക്കുന്ന സഭാംഗങ്ങൾ ഉൾപ്പെടെയുള്ള ചൈനീസ് ജനതയ്ക്കുവേണ്ടി പ്രാർത്ഥനാ വാരം ആഹ്വാനം ചെയ്ത് ഏഷ്യയിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ചാൾസ് ബോ. പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമൻ 2007ൽ ചൈനയിലെ സഭയ്ക്ക് എഴുതിയ കത്തിൽ, മേയ് 24 ചൈനീസ് സഭയുടെ വാർഷിക പ്രാർത്ഥന ദിനമായി പ്രഖ്യാപിച്ച കാര്യം പരാമർശിച്ചുകൊണ്ടാണ് കർദിനാൾ ബോ മേയ് 23 മുതൽ 30 വരെ പ്രാർത്ഥനാ വാരം ആഹ്വാനം ചെയ്തത്.
‘ചൈനീസ് ജനത ഒന്നടങ്കം സംരക്ഷിതരാകാനും ഓരോരുത്തരുടെയും മനുഷാന്തസ് മാനിക്കപ്പെടാനും നമുക്ക് പരിശുദ്ധ അമ്മയുടെ മധ്യസ്ഥം തേടാം. ചൈനയിലെ കത്തോലിക്കാ വിശ്വാസികൾ ഒന്നടങ്കം വണങ്ങുന്ന ‘ഔർ ലേഡി ഓഫ് ഷെഷാൻ’ നാഥയോട് നമുക്ക് പ്രാർത്ഥിക്കാം,’ മ്യാൻമറിലെ യാങ്കൂൺ ആർച്ച്ബിഷപ്പുകൂടിയായ കർദിനാൾ ബോ വ്യക്തമാക്കി. മഹാമാരിയുടെ തുടക്കം മുതൽ അസംഖ്യം വെല്ലുവിളികളാണ് ചൈന നേരിടുന്നത്. അത് നമ്മെയും ബാധിക്കുന്നുണ്ട്. അതിനാൽ സഭയ്ക്കായി മാത്രമല്ല ചൈനീസ് ജനതയ്‌ക്കൊന്നടങ്കം വേണ്ടി പ്രാർത്ഥിക്കണം.
‘ലോകത്തിന്റെ പല ഭാഗങ്ങളും, എന്റെ രാജ്യമായ മ്യാൻമർ ഉൾപ്പെടെ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ, ഐക്യദാർഢ്യത്തിന്റെ അരൂപിയോടെ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ വെല്ലുവിളികളിലേക്ക് മാത്രം നോക്കാതെ മറ്റുള്ളവരുടെ ക്ഷേമത്തിനായും പ്രാർത്ഥിക്കണം,’ അദ്ദേഹം പറഞ്ഞു. ചൈനീസ് ജനതയോടും അവരുടെ ചരിത്രത്തോടും ഏഷ്യൻ സഭ പ്രകടിപ്പിക്കുന്ന ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമായാണ് പ്രാർത്ഥനാവാരം ക്രമീകരിച്ചിരിക്കുന്നത്.
ലോകത്തെ ഏറ്റവും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു ശക്തിയായി ചൈനയ്ക്ക് മാറാൻ കഴിയുമെന്ന പ്രത്യാശയും കർദിനാൾ ബോ പങ്കുവെച്ചു. ചൈനയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനാ വാരത്തിൽ പങ്കെടുക്കാൻ ഏഷ്യൻ സഭയ്‌ക്കൊപ്പം ഇതര ഭൂഖണ്ഡങ്ങളിലെ പ്രാദേശിക സഭകളോടും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *