മനില: ഏതാണ്ട് 15 മാസത്തെ കാത്തിരിപ്പിനൊടുവിൽ ഫിലിപ്പൈൻസിലെ മനില അതിരൂപതയ്ക്ക് പുതിയ ഇടയൻ. കപ്പിസ് അതിരൂപതാധ്യക്ഷനായിരുന്ന കർദിനാൾ ജോസ് ഫ്യൂർട്ടെ അഡ്വിൻകുലേയെയാണ് മനിലയുടെ പുതിയ ഇടയനായി ഫ്രാൻസിസ് പാപ്പ നിയമിച്ചത്. ജനങ്ങളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ തിരുസംഘം അധ്യക്ഷനായി 2019 ഡിസംബർ എട്ടിന് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലേ നിയമിതനായതിനെ തുടർന്ന് അഡ്മിനിസ്‌ട്രേറ്റർ ഭരണത്തിലായിരുന്നു മനില അതിരൂപത.
പടിഞ്ഞാറൻ വിസയാസ് മേഖലയിലെ കപ്പിസിലെ ഡുമലാഗിൽ 1952 മാർച്ച് 30നാണ് കർദിനാൾ ജോസ് ഫ്യൂർട്ടെയുടെ ജനനം. റോക്‌സാസ് സിറ്റിയിലെ സെന്റ് പയസ് ടെൻത് സെമിനാരി ഹൈസ്‌കൂൾ, സാന്തോ തോമസ് പൊന്തിഫിക്കൽ ആൻഡ് റോയൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വൈദികപഠനം പൂർത്തിയാക്കി 1979 ഏപ്രിൽ 14ന് തിരുപ്പട്ടം സ്വീകരിച്ചു. സെന്റ് പയസ് ടെൻത് സെമിനാരിയിലെ ഡീൻ ഓഫ് സ്റ്റഡീസായിട്ടായിരുന്നു പ്രഥമ നിയമനം. അതോടൊപ്പം സൈക്കോളജിയിലും കാനൻ നിയമത്തിലും ഉന്നത പ~നം നടത്തിയ അദ്ദേഹം, റോമിൽനിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും കരസ്ഥമാക്കി.
ഫിലിപ്പൈൻസിൽ തിരിച്ചെത്തിയ ശേഷം വിഗൻ, ന്യൂവ സെഗോവിയ, ജാരോ എന്നിവിടങ്ങളിലെ സെമിനാരികളിൽ സേവനം ചെയ്തു. 1995ൽ കപ്പിസിലെ സെന്റ് പയസ് ടെൻത് സെമിനാരി റെക്ടറായി, അതോടൊപ്പം കപ്പിസ് രൂപതയിൽ ജുഡീഷ്യൽ വികാർ ഉൾപ്പെടെയുള്ള പദവികളും വഹിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ 2001 ജൂലൈ 25ന് സാൻ കാർലോസ് രൂപതാധ്യക്ഷനായി നിയോഗിച്ചു. 10 വർഷത്തിനുശേഷം ബെനഡിക്റ്റ് 16-ാമൻ പാപ്പ കപ്പിസ് ആർച്ച്ബിഷപ്പായി നിയമിച്ച ഇദ്ദേഹത്തെ 2020 നവംബർ 28ന് ഫ്രാൻസിസ് പാപ്പയാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്.
ഏഷ്യയിലെ കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ ഫിലിപ്പൈൻസിലെ ഏറ്റവും വലിയ അതിരൂപതയാണ് മനില. 80ൽപ്പരം ഇടവകകളിലായി മൂന്ന് ദശലക്ഷം വിശ്വാസികളുണ്ട്. ഏഷ്യയിലെ സ്പാനിഷ് കോളനികൾ ഉൾക്കൊളളുന്ന മെക്‌സിക്കോയിലെ സഭാ പ്രവിശ്യയുടെ ഒരു സാമന്ത രൂപതയായി 1579 ഫെബ്രുവരി ആറിനാണ് മനില രൂപത സ്ഥാപിതമായത്.
Leave a Comment
Your email address will not be published. Required fields are marked with *