ജക്കാർത്ത: ഓശാന ഞായർ തിരുക്കർമമധ്യേ ഇന്ത്യോനേഷ്യൻ ദൈവാലയത്തിൽ ചാവേർ ആക്രമണം. മകാസർ നഗരത്തിലെ തിരുഹൃദയ ദൈവാലയത്തിൽ ഓശാന ഞായർ തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തിയവരെ ലക്ഷ്യംവെച്ച് നടത്തിയ ചാവേർ സ്‌ഫോടനത്തിൽ 14ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ദൈവാലയത്തിലേക്കുള്ള പ്രവേശന കവാടത്തിൽവെച്ച് സ്‌ഫോടനം നടക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്നു പ്രാദേശിക സമയം രാവിലെ 10.30നാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മോട്ടോർ ബൈക്കിൽ എത്തിയ ചാവേർ ദൈവാലയത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് ചിന്നിച്ചിതറിയ ശരീരഭാഗങ്ങളുണ്ടെന്നും എന്നാൽ അവ ആക്രമണകാരിയുടേത് ആണോയെന്ന് വ്യക്തമല്ലെന്നും പൊലീസ് പറയുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സുരക്ഷാ കാമറകൾ പോലീസ് പരിശോധിച്ചു വരികയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിൽ ക്രൈസ്തവ ദൈവാലയങ്ങൾക്കുനേരെ മുമ്പും തീവ്രവാദി ആക്രമണം ഉണ്ടായിട്ടുണ്ട്. 2018ൽ, സുരബായയിൽ ഞായറാഴ്ച തിരുകർംങ്ങൾക്കിടെ നടന്ന ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു.
വിശ്വാസികൾക്ക് നേരെയുണ്ടായ ആക്രമണം ക്രൂരമാണെന്ന് ഇന്തോനേഷ്യൻ കൗൺസിൽ ഓഫ് ചർച്ചസ് മേധാവി ഗോമർ ഗുൽറ്റോം പറഞ്ഞു. ശാന്തത പാലിക്കാനും അധികാരികളുടെ നിർദേശങ്ങൾ പാലിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *