സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ നിഗൂഢ ലക്ഷ്യങ്ങളും നിയമം ഏതൊക്കെ രീതിയില്‍ വളച്ചൊടിക്കപ്പെടാമെന്നതിന്റെ നേര്‍സാക്ഷ്യവുമാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്കും സന്യാസാര്‍ത്ഥിനികള്‍ക്കും നേരെ ഉണ്ടായ അക്രമവും അവരെ കള്ളക്കേസില്‍ കുടുക്കാന്‍ നടന്ന ശ്രമവും.
ഒഡീഷക്കാരായ 19 വയസുള്ള രണ്ട് സന്യാസാര്‍ഥിനികളെ അവധിക്ക് നാട്ടിലാക്കാന്‍ ഡല്‍ഹിയില്‍നിന്ന് ഒഡീഷയിലേക്കു ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സേക്രഡ് ഹാര്‍ട്ട് കോണ്ഗ്രിഗേഷന് ഡല്‍ഹി പ്രൊവിന്‍സിലെ അംഗങ്ങളായ സിസ്റ്റര്‍ ലിബിയ തോമസും സിസ്റ്റര്‍ ഹേമലതയും സന്യാസാര്‍ത്ഥിനികളായ ശ്വേത, ബി. തരംഗ് എന്നിവരും ഝാന്‍സിയില്‍വച്ച് അക്രമത്തിന് ഇരയായത്. സിസ്റ്റര്‍ ലിബിയ മലയാളിയാണ്. രണ്ട് പെണ്‍കുട്ടികളെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപി പ്രവര്‍ത്തകര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.
പൊലീസ് എത്തിയപ്പോള്‍ അവര്‍ അക്രമികള്‍ക്ക് സഹായകരമായ നിലപാടാണ് സ്വീകരിച്ചത്. രേഖകള്‍ കാണിച്ചിട്ടും അതംഗീകരിക്കാതെ, വനിതാ പൊലീസ് ഇല്ലാതെ അവരെ ബലമായി പൊലീസ് ട്രെയിനില്‍നിന്നും പുറത്തിറക്കുകയായിരുന്നു.
പ്രശ്നം തുടങ്ങിയപ്പോള്‍ സിസ്റ്റേഴ്സ് ഡല്‍ഹിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വിവരം അറിയിച്ചതിനാലാണ് അവര്‍ക്ക് നിയമ സഹായം ലഭ്യമായത്. ഡല്‍ഹിയിലെ കന്യാസ്ത്രീകള്‍ അഭിഭാഷകനായ വൈദികന് വഴി ഝാന്‍സി ബിഷപ് ഹൗസിലും ലക്നൗ ഐജിയെയും ഡല്‍ഹിയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഐജിയുടെ നിര്‍ദേശപ്രകാരം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും വൈദികരും സ്ഥലത്ത് എത്തിയതിനെ തുടര്‍ന്നാണ് രാത്രി 11-ഓടെ അവരെ വിട്ടയച്ചത്.
ഈ വിഷയത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഇപ്പോള്‍ പറയുന്നതിന്റെ കാരണം കേരളത്തില്‍ നടക്കാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പാണെന്ന് വ്യക്തം. അതേസമയം അക്രമങ്ങള്‍ക്ക് അടിസ്ഥാന കാരണമായ ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ നിശബ്ദത പാലിക്കുകയും ചെയ്യുന്നു. വടക്കേ ഇന്ത്യയില്‍ മിഷനറിമാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന മതമര്‍ദ്ദനത്തിന്റെ നേര്ചിത്രംകൂടിയാണിത്. സഭാധികാരികള്‍ക്ക് കൃത്യസമയത്ത് ഇടപെടാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ പുതുതായി നിലവില്‍വന്ന മതപരിവര്‍ത്തന നിരോധന നിയമപ്രകാരം അവര്‍ ജയിലില്‍ ആകുമായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *