Follow Us On

19

April

2024

Friday

കാൽവരിയിലെ കുരിശും സുപ്രധാനമായ മൂന്ന് ചോദ്യോത്തരങ്ങളും

കാൽവരിയിലെ കുരിശും സുപ്രധാനമായ മൂന്ന് ചോദ്യോത്തരങ്ങളും

കുരിശുമരണത്തിലൂടെ നമുക്ക് നിത്യജീവൻ നേടിത്തന്ന ആ സ്നേഹപിതാവിനെ മറക്കാതിരിക്കാൻ പ്രസക്തമായ മൂന്നു ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പങ്കുവെക്കുന്നു കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ.

നമ്മുടെ കർത്താവീശോമിശിഹായുടെ പീഡാനുഭവത്തെയും മരണത്തെയും ഉയിർപ്പിനെയും കുറിച്ച് ഓർമിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന വിശുദ്ധവാരത്തിലാണ് നാം. കർത്താവിന്റെ പീഡാസഹനചരിത്രം വായിക്കുമ്പോൾ പീഡിതവികാരങ്ങൾ നമ്മുടെ മനസ്സിലൂടെ കടന്നുപോകും. കർത്താവേ, എനിക്കുവേണ്ടിയല്ലേ നീ പീഡനങ്ങളും മരണവും ഏറ്റുവാങ്ങിയത്. ഞാൻ ഇന്നലെ ചെയ്ത പാപങ്ങൾക്കുവേണ്ടി, ഇന്നുചെയ്ത പാപങ്ങൾക്കുവേണ്ടി, നാളെ ചെയ്യാനിരിക്കുന്ന പാപങ്ങൾക്കുവേണ്ടി നീ എനിക്കായി കാൽവരിയിൽ മരിച്ചു.

കാൽവരിയിലെ കുരിശിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മൂന്നു കാര്യങ്ങൾ ചോദിക്കാൻ നാം പ്രേരിതരാകുന്നു.

ഒന്നാമത്തെ ചോദ്യം: ആരാണ് കുരിശിൽ മരിച്ചത്?

ഒരു വിപ്ലവകാരി; സാമൂഹ്യപരിഷ്‌കർത്താവ്; അത്ഭുതപ്രവർത്തകൻ; വിമോചകൻ? കാൽവരിയിൽ മരിച്ചത് വെറുമൊരു വിപ്ലവകാരിയോ സാമൂഹ്യപരിഷ്‌കർത്താവോ അത്ഭുതപ്രവർത്തകനോ വിമോചകനോ മാത്രമാണെങ്കിൽ കാൽവരിയിൽ നാട്ടപ്പെട്ട കുരിശ് നിസ്തുലമല്ല. അതിന് പ്രത്യേകതയൊന്നും പറയാനുണ്ടാകുകയില്ല. കാരണം, ചരിത്രത്തിൽ എത്രയോ വിപ്ലവകാരികളും വിമോചകരും അത്ഭുതപ്രവർത്തകരും അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നു.

കാൽവരിയിൽ കൊലചെയ്യപ്പെട്ടത് ത്രിത്വത്തിലെ രണ്ടാമത്തെ ആളായ പുത്രൻതമ്പുരാനാണ്. കാൽവരിയിൽ ദൈവംതന്നെ ക്രൂശിക്കപ്പെടുകയാണുണ്ടായത്. ദൈവപുത്രൻ ക്രൂശിക്കപ്പെട്ടു എന്നതാണ് കാൽവരിയിലെ നിസ്തുലത. അതേപ്പറ്റി വിശുദ്ധ പൗലോസ് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്: ‘ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന് ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ, അതെ കുരിശുമരണംവരെ അനുസരണയുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാൽ ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകുകയും ചെയ്തു.’ (ഫിലിപ്പി: 2:6-10). കാൽവരിയിൽ മരിച്ചത് മനുഷ്യനായിത്തീർന്ന ദൈവമാണ്. കാൽവരി നിസ്തുലമാകുന്നത് ഇതുകൊണ്ടുതന്നെയാണ്. ചരിത്രത്തിൽ ഒറ്റപ്പെട്ട സംഭവമാണ് കാൽവരി.

രണ്ടാമത്തെ ചോദ്യം: എന്തുകൊണ്ട് യേശുക്രിസ്തു ഇത്തരമൊരു മരണം തിരഞ്ഞെടുത്തു?

ദൈവശാസ്ത്രജ്ഞരും തത്വചിന്തകരും ഈ ചോദ്യത്തിന് നിരവധി ഉത്തരങ്ങൾ നൽകാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഈ ചോദ്യത്തിന്റെ യഥാർത്ഥ ഉത്തരം ദൈവത്തിന്റെ പുസ്തകത്തിൽനിന്നുതന്നെ നമുക്ക് ലഭിക്കും. വിശുദ്ധ യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം 16-ാം വാക്യത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു: ‘എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകാൻതക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.’

ദൈവം സ്‌നേഹമായതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത്. താൻ സൃഷ്ടിക്കുകയും പരിപാലിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന മനുഷ്യനുവേണ്ടിയാണ് ദൈവം കാൽവരിയിൽ മരിച്ചത്. പെറ്റമ്മയ്ക്ക് തന്റെ കുഞ്ഞിനെ മറക്കാൻ കഴിയില്ല. പെറ്റമ്മ മറന്നാലും ദൈവം നമ്മെ ഒരിക്കലും മറക്കില്ല. താൻ സ്‌നേഹിക്കുന്ന മനുഷ്യർക്കുവേണ്ടി തന്നെത്തന്നെ നൽകുന്ന ദൈവത്തെയാണ് ക്രൂശിതനായ യേശുക്രിസ്തുവിലൂടെ നാം കാണുന്നത്. അതെ ദൈവം സ്‌നേഹമായതുകൊണ്ടാണ് കാൽവരി തിരഞ്ഞെടുത്തത്.

മൂന്നാമത്തെ ചോദ്യം: കാൽവരിയിലെ യേശുക്രിസ്തുവിന്റെ മരണവും എന്റെ ജീവിതവും തമ്മിലുള്ള ബന്ധമെന്താണ്?

ഒരു സംഭവം ഞാനോർക്കുന്നു: അമേരിക്കയിലെ നീഗ്രോകളുടെ വിമോചനത്തിനുവേണ്ടി പ്രവർത്തിച്ച് വെടിയേറ്റുമരിച്ച അബ്രഹാം ലിങ്കന്റെ മൃതശരീരം പൊതുദർശനത്തിനുവെച്ചിരിക്കുകയാണ്. ഒരു നീഗ്രോ സ്ത്രീ തന്റെ കുഞ്ഞിനെയും ഒക്കത്തുവെച്ചുകൊണ്ട് ആ മൃതശരീരത്തിനരികെവന്നു. അവൾ ആ ശരീരം കുറച്ചുനേരം നോക്കിനിന്നു. എന്നിട്ട് ഒക്കത്തിരുന്ന തന്റെ കുഞ്ഞിനോട് ആ മൃതശരീരം ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു: ‘മോനേ, നിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതി മരിച്ച വലിയ മനുഷ്യനാണ് ഈ കിടക്കുന്നത്. നിനക്കുവേണ്ടിയാണ് ഇദ്ദേഹം മരിച്ചത്. നീയും ഇദ്ദേഹത്തെപ്പോലെയാകണം.’

കുരിശിൽക്കിടക്കുന്ന യേശുക്രിസ്തുവും ഇതുതന്നെയല്ലേ നിങ്ങളോടും എന്നോടും പറയുന്നത്. നിനക്കുവേണ്ടിയാണ് ഞാൻ മരിച്ചത്. നിനക്കുവേണ്ടിയാണ് ഞാൻ ത്യാഗം സഹിച്ചത്. എന്റെ മരണമാണ് നിന്നെ രക്ഷിക്കുന്നത്. നിന്റെ പാപങ്ങൾ കഴുകിക്കളയുന്നത് എന്റെ കുരിശിലെ ബലിയാണ്. നീ ഇനി പാപം ചെയ്യരുത്. നീയും എന്നെപ്പോലെയാകണം.

സ്‌നേഹിതനുവേണ്ടി ജീവൻ ബലിയർപ്പി ക്കുന്നതിനേക്കാൾ വലിയ സ്‌നേഹമില്ലെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിന്റെ ദർശനം ഉൾക്കൊണ്ട് നമുക്ക് ജീവിക്കാം. കുരിശുമരണത്തിലൂടെ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ആ സ്‌നേഹഗായകനെ നമുക്ക് വിസ്മരിക്കാതിരിക്കാം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?