വത്തിക്കാൻ: വിശുദ്ധ കുർബാന സഭയുടെ കേന്ദ്രവും ജീവനുമായിരിക്കുന്നതുപോലെ, വിശുദ്ധ കുർബാന ഓരോ ക്രിസ്ത്യാനിയുടെയും കേന്ദ്രവും ഹൃദയവുമായി മാറണമെന്ന് കർദിനാൾ സംഘം അധ്യക്ഷൻ കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ. വിശുദ്ധ കുർബാനയുടെ സ്ഥാപകദിനം കൂടിയായ പെസഹാ ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച തിരുക്കർമങ്ങളിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ തനിക്ക് പകരം കർദിനാൾ സംഘം ഡീനിനെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പെസഹാ തിരുക്കർമങ്ങളിൽ മുഖ്യകാർമികത്വം വഹിക്കാൻ പാപ്പ ചുമതലപ്പെടുത്തുകയായിരുന്നു.
നമ്മുടെ രക്ഷയ്ക്കായി പിതാവിനുവേണ്ടി തന്നെത്തന്നെ അർപ്പിക്കുന്നതിന്റെ തലേദിനം അനുസ്മരിക്കുമ്പോൾ, ശിഷ്യന്മാരോടുള്ള യേശുവിന്റെ മഹത്തായ പ്രഭാഷണവും കർദിനാൾ അനുസ്മരിച്ചു. തന്റെ ശിഷ്യരോടുകൂടി ആയിരുന്നുകൊണ്ട് യേശു വിശുദ്ധ കുർബാന സ്ഥാപിച്ചത് അനുസ്മരിച്ച കർദിനാൾ, യേശു പൗരോഹിത്യം സ്ഥാപിച്ചതും സാഹോദര്യസ്‌നേഹത്തിന്റെ കൽപ്പന അവരെ ഏൽപ്പിച്ചതും ഓർമിപ്പിക്കുകയും ചെയ്തു.
തന്റെ ശരീരവും രക്തവും നമുക്ക് നൽകിയ ദൈവപുത്രന്റെ സ്‌നേഹമാണ് കുരിശിൽ വെളിവാക്കപ്പെട്ടത്. ക്രിസ്തു നമ്മോടൊപ്പം വെളിച്ചമായി, ശക്തിയായി, പോഷണമായി, എല്ലാ ദിവസങ്ങളിലും സഹായമായി അനുഗമിക്കാനുള്ള വിലയേറിയ സമ്മാനമാണിത്. കൂടാതെ, ക്രൈസ്തവ ജീവിതത്തിന്റെയും ഉറവയും ഉച്ചസ്ഥാനവും വിശുദ്ധ കുർബാനയുടെ ത്യാഗമാണെന്ന രണ്ടാം വത്തിക്കാൻ ക ൺസിൽ പഠനവും അദ്ദേഹം ഓർമിപ്പിച്ചു.
അതിരുകളില്ലാതെ നമ്മെ സ്‌നേഹിച്ച ക്രിസ്തുവിന്റെ ജീവിതത്തിന്റെ അവസാനം വരെയും മനുഷ്യന്റെ അവിശ്വസ്തതയുടെയും വിശ്വാസവഞ്ചനയുടെയും കയ്പ്പുണ്ട്. അതിനാൽ, പാപങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും ജീവിതം ക്രമീകരിക്കാനുമുള്ള ഒരു ക്ഷണംകൂടിയാണ് പെസഹാ ദിനം. ദൈവത്തിന്റെ മാപ്പ് ലഭിക്കുന്നതിനായി അന്നേദിനം മാനസാന്തരത്തിന്റെയും പുതുക്കലിന്റെയും പാതയിലേക്ക് ഇറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാമാരിയുടെ പശ്ചാത്തലത്തിൽ പല സ്ഥലങ്ങളിലും വിശുദ്ധവാര തിരുക്കർമങ്ങൾ ആവശ്യമായ ഭക്തിയോടും ശ്രദ്ധയോടും കൂടെ നിർവഹിക്കാൻ കഴിയില്ലെങ്കിലും എപ്പോഴും പ്രാർത്ഥനാ നിരതരായിരിക്കണമെന്ന ഓർമപ്പെടുത്തലോടെയാണ് അദ്ദേഹം വചനസന്ദേശം അവസാനിപ്പിച്ചത്. കോവിഡ് മഹാമാരി മൂലം പെസഹാ തിരുക്കർമത്തിന്റെ സുപ്രധാനമായ ഭാഗമായ പാദക്ഷാളന കർമം കഴിഞ്ഞ വർഷത്തേതുപോലെതന്നെ ഇത്തവണ ഒഴിവാക്കിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *