വത്തിക്കാൻ സിറ്റി: ഉത്ഥാനത്തിന്റെ പുതിയ പ്രകാശം സമ്മാനിക്കുന്ന ഈ ഏപ്രിൽ മാസം, മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയും പോരാടുന്നവർക്കായി പ്രാർത്ഥിക്കണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഓരോ മാസവും വിവിധ പ്രാർത്ഥനാ വിഷയങ്ങൾ തിരഞ്ഞെടുത്ത് നൽകുന്നതിന്റെ ഭാഗമായി ഈ ഏപ്രിലിൽ വിശ്വാസീസമൂഹത്തിന് പാപ്പ കൈമാറിയിരിക്കുന്നത്, മൗലിക അവകാശങ്ങൾക്കുവേണ്ടി പരിശ്രമിക്കുന്നവരുടെ സംരക്ഷണം എന്ന നിയോഗമാണ്.
മൗലീകമായ മനുഷ്യാവകാശങ്ങൾക്കായി പോരാടുക എന്നത് ലോകത്തിന്റെ പല ഭാഗത്തും അത്യന്തം അപകടം നിറഞ്ഞതാണ്. സേച്ഛാധിപത്യ ഭരണകൂടങ്ങളിൽ മാത്രമല്ല, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പല ജനാധിപത്യ രാജ്യങ്ങളിലേയും സ്ഥിതി സമാനമാണ്. അതിനാൽ മൗലീക അവകാശങ്ങൾ സംരക്ഷിക്കാൻ പരിശ്രമിക്കുന്നവരെ ഒറ്റയ്ക്കാക്കരുത്, അവർക്കൊപ്പം നാമും നമ്മുടെ പ്രാർത്ഥനയും ഉണ്ടാകണം,’ പേപ്പൽ നിയോഗം ഉൾക്കൊള്ളിച്ച് ‘പോപ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ്വർക്ക്’ ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വീഡിയോയിൽ പാപ്പ പറഞ്ഞു.
ദാരിദ്ര്യം, അസമത്വം, തൊഴിലില്ലായ്മ, ഭൂമി- പാർപ്പിടം ഇല്ലായ്മ, സാമൂഹിക- തൊഴിൽ അവകാശങ്ങളുടെ ലംഘനം എന്നിവയെ എതിർക്കാൻ ധൈര്യവും ദൃഢനിശ്ചയവും അനിവാര്യമാണ്. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ എല്ലാവർക്കും തുല്യമായി ലഭ്യമാകണം. എന്നാൽ, ചില ഇടങ്ങളിൽ മനുഷ്യാവകാശങ്ങൾക്കായി പോരാടുന്നവർ വിചാരണപോലും ചെയ്യപ്പെടാതെ ജയിലിൽ അടക്കപ്പെടുന്നുണ്ട്. അതിനാൽ തന്നെ ജീവൻ പണയപ്പെടുത്തി മൗലിക അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കായി പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണെന്നും പാപ്പ പറഞ്ഞു.
പ്രാർത്ഥനയിലൂടെയും പ്രവൃത്തിയിലൂടെയും ക്രൈസ്തവരെ നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ‘പോപ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ്വർക്ക്’. 1884ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിന്റെ തുടർച്ചയായി 1929ലാണ് ഈ കൂട്ടായ്മ പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് പ്രതിമാസ മധ്യസ്ഥ പ്രാർത്ഥനാ നിയോഗം പ്രസിദ്ധീകരിച്ച് തുടങ്ങിയത്.
Leave a Comment
Your email address will not be published. Required fields are marked with *