ഇസ്താംബുൾ: ആശ്രമ കവാടത്തിൽ ഭക്ഷണം തേടിയെത്തിയ രണ്ടുപേർക്ക് അന്നം കൊടുത്തതിന്റെ പേരിൽ ‘ഭീകരവാദ’ കുറ്റം ചുമത്തപ്പെട്ട വൈദികന് 25 മാസം തടവുശിക്ഷ വിധിച്ച് തുർക്കി കോടതി. ഭക്ഷണം നൽകിയത് നിരോധിക്കപ്പെട്ട ഭീകര സംഘടനയിലെ അംഗങ്ങൾക്കാണെന്നും അതിനാൽ വൈദികൻ ചെയ്തത് ഭീകരവാദ കുറ്റമാണെന്നുമാണ് കോടതി ഭാഷ്യം. അസീറിയൻ സന്യാസിയായ ഫാ. സെഫർ ബിലെസനാണ് തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
ഭക്ഷണം തേടിയെത്തിയവരെ കുറിച്ച് യാതൊരുവിധ വിവരവും തനിക്ക് അറിയില്ലെന്ന വൈദികന്റെ വാദം കോടതി പരിഗണിച്ചില്ല. പ്രത്യേക കുർദിഷ് രാഷ്ട്രത്തിനായി പോരാടുന്ന നിയമവിരുദ്ധ ‘കുർദിഷ് വർക്കേഴ്‌സ് പാർട്ടി’ (പി.കെ.കെ) അംഗങ്ങളെ സഹായിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ജനുവരി ഒൻപതിന് ഫാ. സെഫറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നാല് ദിവസത്തിനുശേഷം പൊലീസ് വിട്ടയച്ചെങ്കിലും നിയമ നടപടികൾ തുടർന്നു.
സർക്കാരിന്റെ ആരോപണം ശരിവെച്ച് ഏപ്രിൽ ഏഴിനാണ് ഇദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി വിധിയെഴുതിയത്. എന്നാൽ തന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം ഫാ. സെഫർ നിരസിച്ചു. ഭക്ഷണം തേടിയെത്തിനെത്തിയവരെ കുറിച്ച് മറ്റൊന്നും അറിയില്ലെന്ന് കസ്റ്റഡിയിൽ എടുത്ത സമയത്തും വൈദികൻ വ്യക്തമാക്കിയിരുന്നു. പി.കെ.കെയും സുരക്ഷാ സേനയും തമ്മിലുള്ള സംഘട്ടനത്തിന്റെ കേന്ദ്രമായിരുന്ന കുർദിഷിന്റെ തെക്കുകിഴക്കൻ ഭാഗത്താണ് ഫാ. സെഫറിന്റെ ആശ്രമം സ്ഥിതിചെയ്യുന്നത്.
ക്രൈസ്തവവർക്കും ഇതര വംശീയ ന്യൂനപക്ഷങ്ങൾക്കും എതിരായ അസഹിഷ്ണുത തുർക്കിയിൽ വർദ്ധിക്കുകയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവായാണ് ഈ കോടതിവിധി നിരീക്ഷിക്കപ്പെടുന്നത്. പുരാതന ക്രൈസ്തവ ദൈവാലയങ്ങളായ ഹാഗിയ സോഫിയ, കോറാ ചർച്ച് എന്നിവ മോസ്‌ക്ക് ആക്കി മാറ്റാൻ പ്രസിഡന്റ് തയിബ് എർദോഗന്റെ ഭരണകൂടത്തിന് ശക്തിപകർന്നതും തുർക്കിഷ് കോടതിയുടെ വിധികളായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *