റോം: കൊറോണാ മഹാമാരി സംഹാരതാണ്ഡവമാടിയ ദിനങ്ങളിൽ ജീവൻ പണയപ്പെടുത്തിയും കോവിഡ് രോഗികളെ ശുശ്രൂഷിച്ച രണ്ട് മലയാളി കന്യാസ്ത്രീകൾ ഉൾപ്പെടെ എട്ട് വനിതാ നഴ്‌സുമാർക്ക് അസാധാരണ ബഹുമതി സമ്മാനിച്ച് ഇറ്റലിയിലെ സാക്രോഭാനോ മുനിസിപ്പാലിറ്റി- പ്രധാന റോഡുകൾക്ക് ഇവരുടെ നാമധേയം നൽകിയാണ് റോമിന് സമീപമുള്ള സാക്രോഭാനോ മുനിസിപ്പാലിറ്റി ഇവരോടുള്ള ആദരം അറിയിച്ചത്.
സെന്റ് കമില്ലസ് സഭാംഗങ്ങളായ സിസ്റ്റർ തെരേസ വെട്ടത്ത്, സിസ്റ്റർ ഡെയ്‌സി അണ്ണാത്തുകുഴിയിൽ എന്നിവരാണ് ആ അസാധാരണ ആദരത്തിന് അർഹയായ മലയാളികൾ. കമില്ലസ് സന്യാസിനീ സമൂഹത്തിന്റെ തന്നെ ‘മാദ്രെ ജൂസെപ്പീന വന്നീനി ആശുപത്രി’യിൽ രണ്ട് പതിറ്റാണ്ടായി സേവനം ചെയ്യുകയാണ് ഇരുവരും. കോവിഡ് അടിയന്തര വാർഡിന്റെ കോർഡിനേറ്ററാണ് സിസ്റ്റർ ഡെയ്‌സി. സിസ്റ്റർ തെരേസ് എമർജൻസി റൂം കോർഡിനേറ്ററും.
ഇവരെ കൂടാതെ, ഇതേ ആശുപത്രിയിൽ ശുശ്രൂഷ ചെയ്യുന്ന ബുർക്കീനാഫാസോ സ്വദേശിയായ സിസ്റ്റർ സബീനയും ആദരവിന് അർഹയായിട്ടുണ്ട്. മാനന്തവാടി രൂപതയിലെ നെല്ലിയോടി ഇടവകാംഗമാണ് സിസ്റ്റർ തെരേസ. കണ്ണൂർ ചുങ്കക്കുന്ന് സ്വദേശിനിയാണ് സിസ്റ്റർ ഡെയ്‌സി. ലോക വനിതാ ദിനത്തോട് അനുബന്ധിച്ചായിരുന്നു മേയറുടെ നേതൃത്വത്തിൽ ഇവരെ ആദരിച്ചത്.
ഫോട്ടോ ക്യാപ്ഷൻ: സിസ്റ്റർ തെരേസ വെട്ടത്ത് (ഇടത്ത്), സിസ്റ്റർ ഡെയ്‌സി അണ്ണാത്തുകുഴിയിൽ
Leave a Comment
Your email address will not be published. Required fields are marked with *