മറാകൈബോ: ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ പതിവായി സംഘടിപ്പിക്കുന്ന ഡിവൈൻ മേഴ്‌സി പ്രദക്ഷിണം മഹാമാരിക്കാലത്തും മുടക്കാതെ വെനസ്വേലൻ ജനത. ജനപങ്കാളിത്തം ഒഴിവാക്കി, ദൈവകരുണയുടെ ചിത്രം വാഹനത്തിൽ ക്രമീകരിച്ച് നടത്തിയ പ്രദക്ഷിണത്തിന് സാക്ഷ്യം വഹിക്കാൻ വീടിന്റെ വാതിലുകളിലും ബാൽകണികളിലും വിശ്വാസീസമൂഹം നിലയുറപ്പിച്ചപ്പോൾ ദൈവാശ്രയബോധത്തിന്റെ നേർസാക്ഷ്യവുമായി മാറി ഈ വർഷത്തെ ഡിവൈൻ മേഴ്‌സി പ്രദക്ഷിണം.
വെനസ്വേലയിലെ മറാകൈബോ നഗരവാസികളാണ്, 1997മുതൽ ആരംഭിച്ച ഡിവൈൻ മേഴ്‌സി പ്രദക്ഷിണം മഹാമാരിക്കാലത്തും പതിവുതെറ്റാതെ നടത്തിയത്. 2012ൽ ബെനഡിക്റ്റ് 16-ാമൻ പാപ്പ ആശീർവദിച്ചു നൽകിയ ദൈവകരുണയുടെ ചിത്രമാണ് പ്രദക്ഷിണത്തിൽ ഉപയോഗിച്ചതെന്നതും സവിശേഷതയായി. മഹാമാരിയുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷവും പ്രദക്ഷിണം ഇവർ ഇതുപോലെതന്നെ ക്രമീകരിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രദക്ഷിണത്തിൽ തത്സമയം പങ്കുകൊള്ളാനുള്ള അവസരവും ഒരുക്കിയിരുന്നു.
‘പ്രതിസന്ധികളുടെ ഈ ദിനങ്ങളിൽ പ്രത്യാശയുടെ അടയാളമായി ക്രിസ്തുനാഥന്റെ അത്ഭുതരൂപം നിരത്തുകളിൽ കൊണ്ടുവരണമെന്ന വിശ്വാസികളുടെ ആവശ്യപ്രകാരം സഭാനേതൃത്വത്തിന്റെയും ഭരണാധികാരികളുടെയും അനുവാദത്തോടെയാണ് പ്രദക്ഷിണം സംഘടിപ്പിച്ചത്,’ നേതൃത്വം നൽകിയ ‘ദ അസോസിയേഷൻ മരിയ കാമിനോ എ ജെസസ്’ അറിയിച്ചു. രാവിലെ 9.00ന് ഫാ. ജുവാൻ നവാരോ നേതൃത്വം നൽകിയ ആരംഭിച്ച പ്രദക്ഷിണത്തെ ‘നൈറ്റ്‌സ് ഓഫ് മേഴ്‌സി’ അംഗങ്ങളും അനുഗമിച്ചു.
മഹാമാരിയെ പ്രതിരോധിക്കുന്നതിൽ വ്യാപൃതരായ ആരോഗ്യ പ്രവർത്തകർക്കായും പ്രദക്ഷിണത്തിൽ പ്രാർത്ഥനകൾ ഉയർന്നു. കൂടാതെ, ഏപ്രിൽ 30 ന് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്ന വെനസ്വേലയിൽനിന്നുള്ള ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസിനെയും പ്രത്യേകം അനുസ്മരിച്ചു. 1997ൽ മാരാകൈബോയിൽ സംഘടിപ്പിച്ച ആദ്യത്തെ പ്രദക്ഷിണത്തിൽ 100ൽപ്പരം പേരാണ് പങ്കെടുത്തതെങ്കിൽ 2019ൽ പങ്കെടുത്തവരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. 74 കിലോമീറ്ററായിരുന്നു വാഹനത്തിൽ ക്രമീകരിച്ച പ്രദക്ഷിണത്തിന്റെ ദൈർഘ്യം.
Leave a Comment
Your email address will not be published. Required fields are marked with *