ന്യൂയോർക്ക്: ഗർഭച്ഛിദ്രത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വൈദികൻ ഉൾപ്പെടെ മൂന്ന് പ്രോ ലൈഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു. ഗർഭച്ഛിദ്രത്തിനെതിരെ സമാധാനപരമായി പോരാടുന്ന ‘റെഡ് റോസ് റെസ്‌ക്യു’ ക്യാംപെയിൻ പ്രവർത്തകരാണ് അറസ്റ്റിലായത്. ഗർഭച്ഛിദ്രം നടത്താനെത്തുന്നവർക്ക് റോസാപ്പൂ നൽകിയും ഗർഭച്ഛിദ്രത്തിന്റെ അധാർമിക ബോധ്യപ്പെടുത്തിയും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കുന്ന മുന്നേറ്റമാണ് ‘റെഡ് റോസ് റെസ്‌ക്യു’.
ഫാ. ഫിഡെലിസ് മോസിൻസ്‌കി, ലോറാ ജീസ്, ജോൺ ഹിൻഷ്വോ, മാത്യു കോനോല്ലി എന്നിവരാണ് ന്യൂയോർക്കിലെ ‘ഓൾ വുമൺസ് കെയർ’ എന്ന ഗർഭച്ഛിദ്ര ക്ലിനിക്കിൽ വെച്ച് അറസ്റ്റിലായത്. ക്രൈസിസ് പ്രഗ്നൻസി കേന്ദ്രങ്ങളുടെ നമ്പറടങ്ങിയ കുറിപ്പും റോസാ പുഷ്പങ്ങളും വിതരണം ചെയ്തുകൊണ്ട് ഗർഭിണികളെ ഉപദേശിച്ചശേഷം കുരുന്നു ജീവനുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്ലിനിക്കിൽ തന്നെ തുടർന്നതാവണം അറസ്റ്റിന് കാരണമായത്.
ഗർഭസ്ഥ ശിശുക്കളെ വധിക്കാൻ തീരുമാനിക്കുന്ന ഗർഭിണികളെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ആരംഭിച്ച ‘റെഡ് റോസ് റെസ്‌ക്യു’ ക്യാംപെയിനിലൂടെ നിരവധി കുഞ്ഞുങ്ങളാണ് ഇതിനകം ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത്. കനേഡിയൻ പ്രോ ലൈഫ് ആക്ടിവിസ്റ്റായ മേരി വാഗ്നറാണ് ഇതിന് പ്രചോദനമായത്. പ്രോ ലൈഫ് പ്രവർത്തനങ്ങളുടെ ആരംഭഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ചില വിജയകരമായ മാർഗങ്ങൾ വീണ്ടും പ്രയോഗിക്കുകയാണ് ‘റെഡ് റോസ് റെസ്‌ക്യൂ’ പ്രചാരകർ.
ഗർഭച്ഛിദ്ര ക്ലിനിക്കുകളിൽ എത്തുന്നവർക്ക് ഗർഭച്ഛിദ്രത്തിന്റെ അധാർമിക ബോധ്യപ്പെടുത്തുന്ന ലീഫ് ലെറ്റുകൾ കൈമാറുന്നതും പതിവാണ്. നിങ്ങൾ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, ഗർഭം ധരിക്കുന്ന സാഹചര്യത്തിൽ നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേക്കാൾ വലുതാണ് നിങ്ങളുടെ നന്മ, എത്ര ചെറുതാണെങ്കിലും എത്ര ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെങ്കിലും ഒരു പുതിയ ജീവിതം വലിയ സന്തോഷം വാഗ്ദാനം ചെയ്യും എന്നീ പ്രചോദനാത്മകമായ കുറിപ്പുകളും ലീഫ് ലെറ്റിൽ ഉണ്ടാകാറുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *