വത്തിക്കാൻ സിറ്റി: തിരുപ്പട്ട സ്വീകരണത്തിന് വേദിയായ അൾത്താരയ്ക്കു മുന്നിൽവെച്ചുതന്നെ നവവൈദികൻ ഫ്രാൻസിസ് പാപ്പയ്ക്ക് ആശീർവാദം നൽകുന്ന വീഡിയോ കഴിഞ്ഞ ദിനങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരുന്നു. ആഗോളസഭാതലവനെ ഒരു നവവൈദികൻ ആശീർവദിക്കുന്നു എന്നതിനപ്പുറം, ഒരു കുഞ്ഞിന്റെ മനോഭാവത്തോടെ ശിരസുനമിച്ച് പാപ്പ ആശീർവാദം സ്വീകരിച്ചതാണ് പലരെയും അത്ഭുതപ്പെടുത്തിയത്. എന്തായാലും അസാധാരണമായ ആശീർവാദത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആ നവവൈദികൻ, ഫാ. മാറ്റിയസ് ഹെൻറിക്.
ആഗോളകത്തോലിക്കാ സഭ ‘നല്ലിടയന്റെ ഞായർ’ ആഘോഷിച്ച ഏപ്രിൽ 25ന് വത്തിക്കാൻ ബസിലിക്കയിലെ തിരുപ്പട്ട സ്വീകരണ ശുശ്രൂഷയുടെ സമാപനത്തിലായിരുന്നു അസാധാരണ ആ സംഭവം. റോം രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച ഒൻപത് നവ വൈദികരുടെയും കരംചുബിച്ച് നടന്നുനീങ്ങിയ പാപ്പ തന്റെ മുന്നിലെത്തിയപ്പോഴാണ് പാപ്പയുടെ അനുവാദത്തോടെ ഫാ. മാറ്റിയൂസ് പാപ്പയെ ആശീർവദിച്ചത്. നവാഭിഷ്‌കതരായ വൈദികരുടെ കരം ചുബിക്കുന്നത് തിരുപ്പട്ട സ്വീകരണ ശുശ്രൂഷയിലെ പ്രധാനഭാഗമാണ്.
‘പാപ്പ എന്റെ കരം ചുംബിച്ച മാത്രയിൽ എന്റെ ആദ്യ ആശീർവാദം അങ്ങേയ്ക്ക് നൽകട്ടെയോ എന്ന് ചോദിച്ചു. വളരെ വിനയത്തോടെ പാപ്പ തലകുനിച്ച് ആശീർവാദം സ്വീകരിക്കുകയായിരുന്നു,’ ബ്രസീലിൽനിന്നുള്ള ഫാ. മാറ്റിയസ് തുടർന്നു:
‘സാധാരണ ഗതിയിൽ നവവൈദികൻ പ്രഥമ ആശീർവാദം നൽകുന്നത് മാതാപിതാക്കൾക്കാണ്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം എന്റെ മാതാപിതാക്കൾക്ക് തിരുപ്പട്ട ശുശ്രൂഷയിൽ പങ്കെടുക്കാൻ സാധിച്ചില്ല. റോം രൂപതയുടെ ബിഷപ്പുകൂടിയായ പാപ്പയാണ് എന്നെ പൗരോഹിത്യത്തിലേക്ക് ഉയർത്തിയത്. എന്റെ മാതാപിതാക്കൾ എനിക്ക് ജന്മമേകി. അതുപോലെ, എന്നെ പൗരോഹിത്യത്തിലേക്ക് നയിച്ച പിതാവാണ് പാപ്പ. ആ ചിന്തയാണ്, പാപ്പയോട് അപ്രകാരമൊരു ചോദ്യം ചോദിക്കാൻ പ്രചോദിപ്പിച്ചത്.’
ഇതിനുമുമ്പും, തന്നെ ആശീർവദിക്കാൻ അനുവാദം ചോദിച്ച നവവൈദികർക്കുമുന്നിൽ ശിരസുനമിച്ചിട്ടുണ്ട് ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയനായ ഫ്രാൻസിസ് പാപ്പ.
Leave a Comment
Your email address will not be published. Required fields are marked with *