വത്തിക്കാൻ സിറ്റി: തിരുസഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന് തിരുസഭയുടെ വിശേഷാൽ ആദരം! വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തീനിയയിൽ ഏഴ് വിശേഷണങ്ങൾകൂടി ഉൾപ്പെടുത്തിയ പേപ്പൽ നടപടിയെ ഇപ്രകാരം വിശേഷിപ്പിക്കാം. വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമായിരുന്നു വത്തിക്കാന്റെ പ്രഖ്യാപനം.
രക്ഷകന്റെ സംരക്ഷകൻ, ക്രിസ്തുവിന്റെ ദാസൻ, രക്ഷാകരകർമത്തിലെ സഹായകൻ, ക്ലേശങ്ങളിൽ സഹായിക്കുന്നവൻ, പ്രവാസികളുടെ മധ്യസ്ഥൻ, പീഡനം അനുഭവിക്കുന്നവരുടെ മധ്യസ്ഥൻ, പാവങ്ങളുടെ മധ്യസ്ഥൻ എന്നിവയാണ് പുതിയ വിശേഷണങ്ങൾ. ഇതോടെ ലുത്തീനിയയിലെ വിശേഷണങ്ങളുടെ എണ്ണം 31ആയി. 1909ൽ പിയൂസ് 10-ാമൻ പാപ്പയാണ് വിശുദ്ധ യൗസേപിതാവിനോടുള്ള ലുത്തിനിയ തിരുസഭസിൽ ഔദ്യാഗികമായി അംഗീകരിച്ചത്.
ആരാധന ക്രമങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം സെക്രട്ടറി ആർച്ച്ബിഷപ്പ് ആർത്തർ റോഹെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്. പുതിയ കൂട്ടിച്ചേർക്കലുകളെയും അതത് പ്രാദേശികഭാഷകളിൽ അത് ഉൾപ്പെടുത്തേണ്ടതിനെയും കുറിച്ച് വ്യക്തമാക്കാൻ വത്തിക്കാൻ തിരുസംഘം എല്ലാ രാജ്യങ്ങളിലെയും മെത്രാൻ സമിതികൾക്ക് കത്ത് അയച്ചിട്ടുണ്ട്.
1870 ഡിസംബർ എട്ടിന് പയസ് ഒമ്പതാമൻ പാപ്പ വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150-ാം വർഷമാണിത്. ഇതോടനുബന്ധിച്ച് 2020 ഡിസംബർ എട്ടു മുതൽ 2021 ഡിസംബർ എട്ടുവരെയാണ് സഭയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണം. ‘പാട്രിസ് കോർഡെ’ (പിതാവിന്റെ ഹൃദയത്തോടെ) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെയാണ് ഫ്രാൻസിസ് പാപ്പ വർഷാചരണം പ്രഖ്യാപിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *