മിൻഡാനാവോ: ഇസ്ലാമിക തീവ്രവാദികൾ അരുംകൊലചെയ്ത ക്ലരീഷ്യൻ സഭാംഗം ഫാ. റോൽ ഗല്ലാർഡോയുടെ നാമകരണ നടപടികൾക്ക് തുടക്കംകുറിച്ച് ഫിലിപ്പൈൻസിലെ സഭ. അദ്ദേഹത്തിന്റെ 21-ാം ചരമവാർഷികത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേ, ഇസബെല്ലാ രൂപതാ ബിഷപ്പ് ലിയോ മാഗ്ഡുഗോയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇപ്പോൾ ഐസിസുമായി ബന്ധമുള്ള ‘അബു സയ്യഫ്’ ജിഹാദികൾ 2000 മേയ് മൂന്നിനാണ് 33 വയസുകാരനായ ഫാ. ഗല്ലാർഡോയെ കൊലപ്പെടുത്തിയത്.
ആറ് ആഴ്ച നീണ്ട പീഡനത്തിനു ശേഷമായിരുന്നു അരുംകൊല. തനിക്കൊപ്പം ബന്ധികളാക്കപ്പെട്ടവരെ പ്രത്യാശയിൽ ഉറപ്പിച്ചുനിറുത്തുന്നതിൽ മാത്രമല്ല, സ്ത്രീ തടവുകാർക്കുനേരെ തീവ്രവാദികളിൽ ചിലർ നടത്തിയ ബലാത്‌സംഘശ്രമങ്ങൾ തടയാൻ ഇദ്ദേഹം പ്രകടിപ്പിച്ച ധൈര്യവും അത്ഭുതാവഹമായിരുന്നെന്ന് സാക്ഷ്യമുണ്ട്. അദ്ദേഹം അനുഭവിച്ച ക്രൂരപീഡനങ്ങളുടെ അടയാളങ്ങളായി നിരവധി മുറിവുകൾ അദ്ദേഹത്തിന്റെ മൃതശരീരത്തിലുണ്ടായിരുന്നു.
ഫിലിപ്പൈൻസിൽതന്നെ ജനിച്ചുവളർന്ന അദ്ദേഹം, 1999 ജൂലൈയിലാണ് മിൻഡാനാവോ മേഖലയിലെ മിഷണറി പ്രവർത്തനങ്ങൾക്കായി നിയമിതനായത്. അവിടെ അജപാലന ശുശ്രൂഷയ്‌ക്കൊപ്പം ബസിലാനിലെ ക്ലാരറ്റ് സ്‌കൂളിന്റെ പ്രിൻസിപ്പലിന്റെ ദൗത്യത്തിലും വ്യാപൃതനായിരുന്നു അദ്ദേഹം. 2000 മാർച്ച് 20ന് സ്‌കൂൾ ആക്രമിച്ച് അഗ്‌നിക്കിരയാക്കിയ ഇസ്ലാമിക തീവ്രവാദികൾ അദ്ദേഹം ഉൾപ്പെടെ 52 പേരെ ബന്ധികളാക്കുകയായിരുന്നു. അധ്യാപകരും സ്‌കൂൾ കുട്ടികളും പിടിയിലായവരിൽ ഉൾപ്പെട്ടിരുന്നു.
ദിവസങ്ങൾക്കുശേഷം കുറച്ചുപേരെ തീവ്രവാദികൾ വിട്ടയച്ചെങ്കിലും ഫാ. ഗല്ലാർഡോയെ അവർ വിട്ടില്ല. പിന്നീട് അദ്ദേഹത്തെ ഉൾപ്പെടെയുള്ള ബന്ധികളെ മോചിപ്പിക്കാൻ സർക്കാർ സൈന്യം ശ്രമം നടത്തവേയാണ് തീവ്രവാദികൾ അദ്ദേഹത്തെയും മൂന്നു അധ്യാപകരെയും അഞ്ച് വിദ്യാർത്ഥികളെയും വധിച്ചത്. പിടിയിലായപ്പോഴും തനിക്കൊപ്പമുണ്ടായിരുന്നവർക്ക് ധൈര്യം പകരുകയും അവരുടെ സുരക്ഷയ്ക്കായി സ്വന്തം ജീവൻവരെ സമർപ്പിക്കാൻ സന്നദ്ധനാവുകയും ചെയ്ത ഫാ. ഗില്ലാർഡോയ്ക്ക് ഫിലിപ്പൈൻ ജനതയുടെ മനസിൽ ഹീറോ പരിവേഷമാണ്.
അതു വ്യക്തമാക്കുന്നതായിരുന്നു, ഫാ. ഗല്ലാർഡോ സേവനം ചെയ്തിരുന്ന സാൻ വിൻസെന്റ് ഫെറർ ദൈവാലയത്തിൽ അർപ്പിക്കപ്പെട്ട അനുസ്മരണാ ദിവ്യബലി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അർപ്പിച്ച ദിവ്യബലിയിൽ ഫാ. ഗില്ലാർഡിന്റെ സഹപ്രവർത്തകകും സുഹൃത്തുകളും ഉൾപ്പെടെ നിരവധിപേർ സന്നിഹിതരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *